തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള സാമൂഹ്യ സുരക്ഷാ മിഷന്റെ സമാശ്വാസം പദ്ധതിക്ക് 8,76,95,000 രൂപ ധനകാര്യ വകുപ്പ് അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. കൂടുതല്‍ ഗുണഭോക്‌താക്കള്‍ക്ക് സഹായം എത്തിക്കുന്നതിനായാണ് അധിക ധനസഹായമായി ഈ തുക അനുവദിച്ചത്.
സ്‌ഥിരമായി ഡയാലിസിസില്‍ ഏര്‍പ്പെടുന്നവര്‍, വൃക്ക, കരള്‍ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയക്ക് വിധേയരായവര്‍, ഹീമോഫീലിയ രോഗികള്‍, സിക്കിള്‍സെല്‍ അനീമിയ രോഗികള്‍ എന്നിവര്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് സമാശ്വാസം പദ്ധതി. 4 സമാശ്വാസം പദ്ധതികളിലായി നിലവില്‍ 8874 പേരാണ് സഹായം സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി.
വൃക്കക്ക് തകരാര്‍ സംഭവിച്ച് മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസിന് വിധേയരാകുന്ന ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന രോഗികള്‍ സമാശ്വാസം ഒന്നില്‍ ഉള്‍പ്പെടും. പ്രതിമാസം 1100 രൂപ നിരക്കിലാണ് ഇവര്‍ക്ക് ധനസഹായം ലഭിക്കുക.
സംസ്‌ഥാനത്ത് വൃക്കക്ക്, കരള്‍ രോഗങ്ങള്‍ ബാധിച്ചു പ്രസ്‌തുത അവയവങ്ങള്‍ മാറ്റി വെക്കല്‍ ശസ്‌ത്രക്രിയ വിധേയരായിട്ടുള്ളവര്‍ക്ക് ശസ്‌ത്രക്രിയ കഴിഞ്ഞതിന് ശേഷവും തുടര്‍ ചികിൽസക്ക് പ്രതിമാസം 1000 രൂപ ധനസഹായം നല്‍കുന്ന പദ്ധതിയാണ് സമാശ്വാസം രണ്ട്. ശസ്‌ത്രക്രിയ കഴിഞ്ഞ് ആദ്യ 5 വര്‍ഷം വരെയാണ് ധനസഹായം അനുവദിക്കുന്നത്.
രക്‌തം കട്ട പിടിക്കാന്‍ ആവശ്യമായ ക്‌ളോട്ടിംഗ് ഫാക്‌ടറുകളുടെ കുറവു മൂലം ഹീമോഫീലിയയും അനുബന്ധ രോഗങ്ങളും ബാധിച്ചവര്‍ക്ക് പ്രതിമാസം 1000 രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്നതാണ് സമാശ്വാസം മൂന്ന്. വരുമാന പരിധി ബാധകമാക്കാതെ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണിത്.
സംസ്‌ഥാനത്തെ അരിവാള്‍ രോഗം ബാധിച്ച നോണ്‍ ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ട രോഗികളാണ് സമശ്വാസം നാലിലെ ഗുണഭോക്‌താക്കള്‍. പ്രതിമാസം 2000 രൂപ നിരക്കില്‍ ഈ പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുന്നു.
Read also: രാജ്യത്തെ മികച്ച മാതൃകാ പദ്ധതി; അക്ഷയ കേരളത്തിന് അംഗീകാരം