വയനാട്: ജില്ലാ കളക്റ്ററേറ്റ് വളപ്പിൽ നിന്നും ചന്ദനമരം മോഷണം പോയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ പോലീസിന്റെ നിരീക്ഷണത്തിൽ. അന്വേഷണത്തിന്റെ ഭാഗമായി ജില്ലയിലെ ചന്ദനമര മോഷ്‌ടാക്കളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് കേസിൽ രണ്ടുപേരെ സംശയിക്കുന്നത്. കൂടുതൽ തെളിവുകൾ ശേഖരിച്ച് പ്രതികളെ ഉടൻ പിടികൂടുമെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ പറഞ്ഞു.
കൽപ്പറ്റ സിഐ പി പ്രമോദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികളാണെന്ന് സംശയിക്കുന്ന രണ്ടുപേർ നേരത്തേ സമാന രീതിയിലുള്ള മോഷണവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായവരാണ്. ഇവരെ നിരീക്ഷിച്ച് കൂടുതൽ തെളിവുകളുടെ അടിസ്‌ഥാനത്തിലാണ് കേസ് മുന്നോട്ട് കൊണ്ടുപോകുന്നത്. കളക്റ്ററേറ്റ് വളപ്പിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് വരികയാണെന്നും അന്വേഷണ സംഘം അറിയിച്ചു. മോഷ്‌ടാക്കൾ സിവിൽ സ്‌റ്റേഷന് പുറകിലെ കാടുമൂടിയ സ്‌ഥലത്ത് കൂടിയാണ് ഉള്ളിലേക്ക് കടന്നതെന്നാണ് നിഗമനം.
സ്വാതന്ത്ര്യ ദിനത്തിന്റെ തലേദിവസമാണ് കളക്റ്ററേറ്റ് വളപ്പിൽ നിന്നും ചന്ദനമരം മോഷണം പോയത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കളക്റ്ററേറ്റ് പരിസരത്ത് കൂടുതൽ സുരക്ഷ ഒരുക്കിയ രാത്രിയിലാണ് മരം മുറിച്ചു കടത്തിയിരുന്നത്. കളക്‌ടറുടെ ചേമ്പർ സ്‌ഥിതി ചെയ്യുന്ന മെയിൻ ബ്ളോക്കിന് പുറക് വശത്ത് നിന്നുമാണ് ചന്ദനമരം മുറിച്ചു കടത്തിയത്. ഒരാൾ പൊക്കത്തിലുള്ള 4 സെന്റിമീറ്റർ വീതിയുള്ള ചന്ദന മരമാണ് മുറിച്ചുകടത്തിയത്. മരം മുറിക്കുന്ന ശബ്‌ദം കേട്ടില്ലെന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാർ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
Read Also: അവലോകന യോഗങ്ങൾ ഇന്ന്, പ്രാദേശിക നിയന്ത്രണങ്ങൾ കടുപ്പിക്കും; നിർണായകം