തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന ആശങ്കക്കിടെ ഇന്ന് നിർണായക അവലോകന യോഗങ്ങൾ ചേരും. രോഗപ്രതിരോധ മാർഗങ്ങൾ രൂപീകരിക്കുന്നതിന് പുറമേ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താണോ എന്ന കാര്യത്തിലും യോഗത്തിൽ തീരുമാനമുണ്ടാകും. ആരോഗ്യവകുപ്പിന്റെ പ്രത്യേക അവലോകനയോഗം രാവിലെ 10 മണിക്കും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിവാര അവലോകന യോഗം ഉച്ചക്ക് ശേഷം 3.30നുമാണ് ചേരുന്നത്.
ഓണക്കാലത്ത് ആൾകൂട്ടങ്ങൾ വർധിച്ചത് രോഗവ്യാപനം വർധിക്കുന്നതിന് കാരണമായേക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്. സെപ്‌റ്റംബറിൽ പ്രതിദിന കോവിഡ് കണക്ക് 40,000 വരെ എത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. മൂന്നാം തരംഗത്തിന് തൊട്ടുമുൻപുള്ള രോഗവ്യാപനം ചികിൽസാ സൗകര്യങ്ങളിൽ പ്രതിസന്ധി സൃഷ്‌ടിച്ചേക്കാം. ഇതൊഴിവാക്കാനുള്ള മാർഗങ്ങളാണ് ആരോഗ്യവകുപ്പിന്റെ അവലോകന യോഗത്തിൽ വിലയിരുത്തുക.
പരിശോധന പരമാവധി വർധിപ്പിക്കാനും നടപടിയുണ്ടാകും. കഴിഞ്ഞ ദിവസം മാറ്റിവെച്ച മുഖ്യമന്ത്രിയുടെ അവലോകന യോഗമാണ് ഇന്ന് നടക്കുക. ഓണക്കാല ഇളവുകൾ പിൻവലിക്കാണോയെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ യോഗം തീരുമാനിക്കും. വീണ്ടുമൊരു ലോക്ക്‌ഡൗൺ പ്രായോഗികമല്ലെന്നാണ് പൊതുവിലയിരുത്തൽ. അതിനാൽ, പ്രാദേശിക നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാനാകും നീക്കം. വാരാന്ത്യ ലോക്ക്‌ഡൗൺ പുനഃരാരംഭിക്കുന്നതിലും തീരുമാനമാകും.
Also Read: കോവിഡ് വ്യാപനം; തടവുകാരുടെ പരോൾ കാലാവധി രണ്ടാഴ്‌ച കൂടി നീട്ടി