പത്തനംതിട്ട: തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ബിജെപി പ്രവർത്തകരെന്ന് എഫ്‌ഐആർ. പ്രതികൾക്ക് സന്ദീപിനോട് മുൻവൈരാഗ്യം ഉണ്ടായിരുന്നു എന്നും എഫ്‌ഐആറിൽ പരാമർശിക്കുന്നുണ്ട്. വൈരാഗ്യത്തിന്റെ കാരണം പോലീസ് വ്യക്‌തമാക്കിയിട്ടില്ല. കൊലപാതകം, വധഭീഷണി, അന്യായമായി സംഘം ചേരൽ ഉൾപ്പടെ എട്ട് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേസിൽ ഒളിവിലായിരുന്ന അഞ്ചാം പ്രതി അഭി കഴിഞ്ഞ ദിവസം അറസ്‌റ്റിലായിരുന്നു. ഇതോടെ സന്ദീപ് കൊലക്കേസിലെ മുഴുവൻ പ്രതികളും അറസ്‌റ്റിലായി. സന്ദീപിനെ അതിക്രൂരമായി കുത്തി കൊലപ്പെടുത്തിയതിന് പിന്നാലെ പ്രതികൾ രാത്രിയോടെ ഒളിവിൽ പോവുകയായിരുന്നു. എന്നാല്‍ രാത്രി തന്നെ പ്രതികളെ കുറിച്ച് സൂചന ലഭിച്ച പോലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേരെ ആദ്യം പിടികൂടി. മുഖ്യപ്രതി ജിഷ്‌ണു രഘു, നന്ദു , പ്രമോദ് എന്നിവരെ കരുവാറ്റയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നായിരുന്നു പിടികൂടിയത്. കണ്ണൂര്‍ സ്വദേശിയായ മറ്റൊരു പ്രതി മുഹമ്മദ് ഫൈസലിനെ കുറ്റൂരിലെ വാടക മുറിയിൽ നിന്നുമാണ് പിടികൂടിയത്.
യുവമോർച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ മുൻ പ്രസിഡണ്ടാണ് കേസിലെ മുഖ്യപ്രതി ജിഷ്‌ണു രഘു. സന്ദീപിനെ ആർഎസ്എസ് ആസൂത്രിതമായാണ് കൊലപ്പെടുത്തിയതെന്നാണ് സിപിഎം ആരോപണം. മറ്റ് സംഘർഷ സാഹചര്യങ്ങൾ ഒന്നും നിലനിൽക്കാത്ത പ്രദേശത്ത് ആർഎസ്എസ്- ബിജെപി മനഃപൂർവം പ്രശ്‌നങ്ങൾ ഉണ്ടാക്കാന്‍ ശ്രമിക്കുക്കയാണെന്ന് സിപിഎം ചൂണ്ടിക്കാട്ടി. സന്ദീപിന്റെ നേതൃത്വത്തിൽ നിരവധി ബിജെപി പ്രവർത്തകരെ സിപിഎമ്മിലേക്ക് എത്തിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും സിപിഎം പറയുന്നു.
Also Read: പെരിയ ഇരട്ടക്കൊല; സിബിഐ കുറ്റപത്രം സമർപ്പിച്ചു, മുൻ എംഎൽഎ അടക്കം 24 പ്രതികൾ