തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പടെ 24 പ്രതികളുള്ള കുറ്റപത്രത്തിൽ പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനാണ് ഒന്നാം പ്രതി. പെരിയയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്താൻ കാരണം രാഷ്‌ട്രീയ വൈരാഗ്യമാണെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു.
ക്രിമിനൽ ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കൽ, മാരകായുധങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിക്കൽ തുടങ്ങി വിവിധ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം നൽകിയത്. സിബിഐ സ്‌പെഷ്യൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയാണ് കുറ്റപത്രം സമർപ്പിച്ചത്.
രാഷ്‌ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. യുവാക്കള്‍ക്കിടയിൽ ശരത് ലാലിനുണ്ടായിരുന്ന സ്വാധീനം അവസാനിപ്പിക്കാൻ സിപിഎം പ്രാദേശിക നേതാക്കള്‍ തീരുമാനിച്ചിരുന്നു. സിപിഎം പശ്‌ചാത്തലമുള്ള കുടുംബത്തിലെ കൃപേഷ്, ശരത്‌ലാലിന്റെ അടുത്ത അനുയായി ആയി മാറിയതും സിപിഎം നേതാക്കളെ അസ്വസ്‌ഥപ്പെടുത്തി എന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു.
ശരത് ലാലും സിപിഎം പ്രവർത്തകരും തമ്മിൽ നിരവധി തവണ ഏറ്റമുട്ടലുകൾ ഉണ്ടായിട്ടുണ്ട്. ഇതിനിടെയാണ് പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ ശരത് ലാൽ മർദ്ദിച്ചത്. ഇതിന് ശേഷം കൊലപാതക ഗൂഢാലോചന സിപിഎം തുടങ്ങിയെന്നും സിബിഐ പറയുന്നു.
ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, കേസിൽ 20ആം പ്രതിയാണ്. 14 പ്രതികളെ ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതുകൂടാതെ സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷ് ഉൾപ്പടെ അഞ്ച് പേരെ സിബിഐ അറസ്‌റ്റ് ചെയ്‌തു. ഇന്നലെയാണ് ഗൂഢാലോചന കേസിൽ കെവി കുഞ്ഞിരാമൻ ഉൾപ്പടെ ജില്ലാ-പ്രാദേശിക നേതാക്കളായ അഞ്ച് പേരെ പ്രതിചേർത്തത്.
2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കാസര്‍ഗോഡ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്‌ലാല്‍ (24) എന്നിവരെ വിവിധ വാഹനങ്ങളിലായെത്തിയ സംഘം ബൈക്കു തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പെരിയ കേസ് സിബിഐ ഏറ്റെടുക്കുന്നത്.
Most Read: ദളിത് പെൺകുട്ടിക്ക് ഐഐടി അഡ്‌മിഷനുള്ള പണം നൽകി ഹൈക്കോടതി ജഡ്‌ജി