കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ നാല് ദിവസത്തേക്ക് എൻഐഎ കസ്‌റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻഐഎ കോടതിയാണ് സ്വപ്‌നയെ കസ്‌റ്റഡിയിൽ വിട്ടത്. വെള്ളിയാഴ്ച വരെയാണ് കസ്‌റ്റഡി കാലാവധി. ഇതിനു ശേഷം വീണ്ടും സ്വപ്‌നയെ കോടതിയിൽ ഹാജരാക്കും. സ്വപ്‌നക്ക് എല്ലാദിവസവും ബന്ധുക്കളെ കാണാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.
അതേസമയം, കേസിലെ മൂന്നാം പ്രതിയായ സന്ദീപ് നായർക്ക് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. എന്നാൽ, ജാമ്യം ലഭിച്ചെങ്കിലും എൻഐഎ ചുമത്തിയ യുഎപിഎ കേസിൽ ജുഡീഷ്യൽ കസ്‌റ്റഡയിൽ തുടരുന്നതിനാൽ സന്ദീപിന് ഇപ്പോൾ പുറത്തിറങ്ങാൻ കഴിയില്ല.
സ്വപ്‌നയുൾപ്പടെ 9 പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാൻ ആദായ നികുതി വകുപ്പിന് കോടതി അനുമതി നൽകി. സ്വപ്‌ന സുരേഷ്, പിഎസ് സരിത്ത്, സന്ദീപ് നായർ, കെടി റമീസ്, ഹംജദ് അലി, ജലാൽ, മുഹമ്മദ് ഷാഫി, മുഹമ്മദ് അൻവർ, ഇ സെയ്‌തലവി എന്നിവരെയാണ് ചോദ്യം ചെയ്യുക. നികുതിയടക്കാത്ത പണം സ്വപ്‌നയുടെ ലോക്കറിൽ നിന്നടക്കം കണ്ടെത്തിയെന്നും പ്രതികൾ ആദായ നികുതി നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടെന്നും ഐടി വകുപ്പ് കോടതിയെ അറിയിച്ചു.