മുംബൈ: ഹരിയാന സർക്കാരിനും പോലീസിനും താലിബാനി മനോഭാവമാണെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന കര്‍ഷകരെ ആക്രമിക്കുന്ന മനോഭാവം മാറ്റാൻ സർക്കാരും പോലീസും തയ്യാറാവണമെന്നും സഞ്‌ജയ് റാവത്ത് പറഞ്ഞു. മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘കര്‍ഷകരെ ആക്രമിക്കുന്നത് രാജ്യത്തിന് തന്നെ നാണക്കേടാണ്. ഒരു തരത്തില്‍ ഇതും താലിബാനി മനോഭാവം തന്നെയാണ്. കര്‍ഷകര്‍ സമരം ചെയ്യുന്നത് അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ്’- സഞ്‌ജയ് റാവത്ത് പറഞ്ഞു. കര്‍ണാലില്‍ കഴിഞ്ഞ ദിവസം കർഷകർക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ ഒരു കര്‍ഷകന്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു. അതിന് പിന്നാലെയാണ് ശിവസേന നേതാവിന്റെ പ്രതികരണം.
എന്നാൽ അനിശ്‌ചിതമായി റോഡുകൾ ഉപരോധിക്കാൻ ആർക്കും അവകാശമില്ലെന്നാണ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ ന്യായീകരണം. പഞ്ചാബിൽ നിന്നുള്ള കർഷകരാണ് അതിക്രമങ്ങൾക്ക് പിന്നിലെന്നും ഇത്തരം പ്രവർത്തികൾ ചെയ്യാൻ കർഷകരെ പ്രേരിപ്പിക്കുന്നത് കോൺഗ്രസ് നേതാക്കളാണെന്നും ഖട്ടാർ പറഞ്ഞു. ക്രമസമാധാനം ഉറപ്പാക്കാനാണ് പോലീസ് നടപടിയെന്നാണ് സർക്കാരിന്റെ വാദം.
Read also: കർഷക പ്രതിഷേധം തള്ളി ഹരിയാന മുഖ്യമന്ത്രി; പിന്നിൽ കോൺഗ്രസെന്നും ആരോപണം