റിയാദ് : വന്യ മൃഗങ്ങളേയും, പക്ഷികളെയും വേട്ടയാടാന്‍ താല്‍ക്കാലിക അനുമതി നല്‍കി സൗദി അറേബ്യ. കര്‍ശന നിയന്ത്രണങ്ങളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. നവംബര്‍ ഒന്ന് മുതല്‍ 2021 ജനുവരി 14 വരെയാണ് വേട്ടയാടലിന് അനുമതി നൽകിയിരിക്കുന്നത്. അതും നിശ്‌ചിത പരിധിക്ക് ഉള്ളില്‍ മാത്രം. പരിസ്‌ഥിതി, ജലം, കാര്‍ഷിക മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ വന്യജീവി വികസന കേന്ദ്രമാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.
തിങ്കളാഴ്‌ചയാണ് വേട്ടയാടലിന് താല്‍ക്കാലിക അനുമതി നല്‍കിക്കൊണ്ട് ഉത്തരവ് പുറത്തിറങ്ങിയത്. വന്യജീവികളെ സംരക്ഷിക്കുന്ന ചട്ടങ്ങള്‍ക്ക് വിധേയമായി മാത്രമേ വേട്ടയാടല്‍ നടത്താന്‍ പാടുള്ളൂ. ഒപ്പം തന്നെ സംരക്ഷിത മൃഗങ്ങളില്‍ ഉള്‍പ്പെടുന്ന മൃഗങ്ങളെ വേട്ടയാടാന്‍ അനുവദിക്കുന്നതല്ല. കൊമ്പുള്ള അറേബ്യന്‍ മാന്‍ (ഓറിക്‌സ്), പുള്ളിമാന്‍, കാട്ടാട്, അറേബ്യന്‍ കടുവ, കാട്ടുപൂച്ച, ചെന്നായ, കാട്ടുനായ് തുടങ്ങിയ മൃഗങ്ങളെയും വംശനാശ ഭീഷണിയിലുള്ള മറ്റ് ജീവികളെയും പക്ഷികളെയും വേട്ടയാടാന്‍ പാടില്ല.
Read also : കോവിഡ് മൂലം മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയുടെ സഹായം; സൗദി
എയര്‍ ഗണ്‍ ഉപയോഗിച്ച് മാത്രമേ വേട്ടയാടല്‍ അനുവദിക്കുകയുള്ളു. അതും ഉപയോഗിക്കുന്ന ആളുടെ പേരില്‍ തന്നെ ലൈസന്‍സ് ഉണ്ടായിരിക്കുകയും വേണം. മറ്റ് ആയുധങ്ങള്‍ ഉപയോഗിച്ചോ, അനധികൃതമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചോ വേട്ടയാടല്‍ നടത്താന്‍ അനുവദിക്കുകയില്ല. ഒപ്പം തന്നെ നഗരപരിധിക്ക് ഉള്ളിലും, ചെറു പട്ടണങ്ങളുടേയും ഗ്രാമങ്ങളുടെയും ജനവാസ മേഖലകള്‍ക്ക് ഉള്ളിലും വിശ്രമഗേഹങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, വ്യവസായ മേഖലകള്‍ എന്നിവിടങ്ങളില്‍ വേട്ടയാടലിന് അനുമതിയില്ല. കൂടാതെ ഇപ്പോള്‍ വേട്ടയാടലിന് നിരോധനം നിലനില്‍ക്കുന്ന പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലും നിയോം, റെഡ്സീ, അമാല, ഖിദ്ദിയ എന്നിവിടങ്ങളിലും അല്‍സുധ, അല്‍ഉല റോയല്‍ കമ്മീഷന്‍ എന്നീ പൗരാണിക കേന്ദ്രങ്ങളിലും നിരോധനം തുടരുമെന്നും ഉത്തരവില്‍ വ്യക്‌തമാക്കുന്നുണ്ട്.
രാത്രിയിലും, രാജ്യാതിര്‍ത്തി പ്രദേശങ്ങളിലും, പൊതുനിരത്തുകളിലും, റെയില്‍പാതകളിലും വേട്ടയാടലിന് നിരോധനം തുടരും. ഒപ്പം തന്നെ റൂബുല്‍ ഖാലി മേഖലയിലും വേട്ടയാടല്‍ നിരോധനത്തിന് ഇളവ് നല്‍കിയിട്ടില്ല. പരിസ്‌ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഈ ഉത്തരവ് ലംഘിച്ച് വേട്ടയാടല്‍ നടത്തുന്ന ആളുകള്‍ക്കെതിരെ കടുത്ത നിയമ നടപടികള്‍ നടത്തുമെന്ന് അധികൃതര്‍ മുന്നറിപ്പ് നല്‍കിയിട്ടുണ്ട്. അത്തരക്കാരെ നിയമ നടപടികള്‍ക്കായി പിടികൂടുകയും ബന്ധപ്പെട്ട അതോറിറ്റിക്ക് മുന്നില്‍ ഹാജരാക്കുകയും ചെയ്യുമെന്ന് ഉത്തരവില്‍ വ്യക്‌തമാക്കുന്നു.
Read also : രാജ്യാന്തര വിമാന സർവീസുകൾ നവംബർ 30 വരെ പുനരാരംഭിക്കില്ല