ജിദ്ദ: കോവിഡ് പ്രതിരോധ വാക്‌സിനായ ഫൈസറിന് സൗദിയിൽ വിതരണ അനുമതി. ഫൈസർ കമ്പനി വാക്‌സിൻ വിതരണത്തിന് അനുമതി തേടി സമർപ്പിച്ച അപേക്ഷ അധികൃതർ അംഗീകരിച്ചു. ഇതോടെ സൗദി ആരോഗ്യവകുപ്പിന് രാജ്യത്ത് വാക്‌സിൻ ഇറക്കുമതി ചെയ്യാനും ഉപയോഗിക്കാനും സാധിക്കും.
നവംബർ 24നാണ് കമ്പനി വാക്‌സിൻ ഉപയോഗത്തിനായി അപേക്ഷ നൽകിയത്. വിദഗ്‌ധ പരിശോധനകൾക്ക് ശേഷമാണ് വാക്‌സിന് അനുമതി നൽകിയത്. വാക്‌സിന്റെ ഫലപ്രാപ്‌തി സംബന്ധിച്ച വിലയിരുത്തലുകൾ നടത്തി. ക്ളിനിക്കൽ പരീക്ഷണങ്ങളുടെ ഫലങ്ങളും സുരക്ഷാ സംബന്ധിച്ച വിശദമായ വിവരങ്ങളും അധികൃതർ പരിശോധിച്ചു. വാക്‌സിന്റെ ഗുണനിലവാരവും സ്‌ഥിരത കാണിക്കുന്ന ശാസ്‌ത്രീയ വിവരങ്ങളും അവലോകനം ചെയ്‌തു. വാക്‌സിന്റെ ഉൽപ്പാദന ഘട്ടങ്ങളും ആരോഗ്യവകുപ്പ് പരിശോധിച്ചു. വാക്‌സിന്റെ അന്താരാഷ്‌ട്ര മാനദണ്ഡങ്ങളും ആരോഗ്യവകുപ്പ് ഉറപ്പുവരുത്തി.
വാക്‌സിന് അംഗീകാരം നൽകാനും രാജ്യത്ത് ഉപയോഗിക്കാനും അതിന് ഗുണഭോക്‌താക്കളുടെ രജിസ്‌ട്രേഷൻ ആരംഭിക്കാനും തീരുമാനിച്ചെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ നിർദേശാനുസരണം എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വാക്‌സിന്റെ ഇറക്കുമതി നടപടികൾ ആരംഭിക്കും.
ഇറക്കുമതി ചെയ്യുമ്പോഴെല്ലാം സാമ്പിളുകൾ പരിശോധിച്ച് വാക്‌സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തും. വാക്‌സിൻ എപ്പോൾ സൗദിയിൽ എത്തുമെന്നും എന്നുമുതൽ വിതരണം ആരംഭിക്കുമെന്നുമുള്ള വിവരങ്ങൾ ആരോഗ്യമന്ത്രാലയം പ്രഖ്യാപിക്കും.
Read also: ഒമാനില്‍ പ്രവേശിക്കാൻ ഇനി മുന്‍കൂര്‍ കോവിഡ് പരിശോധന ഫലം വേണ്ട