മസ്‌ക്കറ്റ് : രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് കൂടുതല്‍ ഇളവുകളുമായി ഒമാന്‍. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒമാനിലേക്ക് പ്രവേശിക്കുന്നവര്‍ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൂടെ കരുതണമെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ ഇളവുകള്‍ നല്‍കിയതായി ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് ഉബൈദ് അല്‍ സൈദി വ്യക്‌തമാക്കി. ഇനിമുതല്‍ രാജ്യത്തെത്തുന്ന യാത്രക്കാര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വെക്കേണ്ടതില്ലെന്നും, വിമാനത്താവളത്തില്‍ എത്തുമ്പോള്‍ പരിശോധന നടത്തിയാല്‍ മതിയാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഒമാന്‍ സുപ്രീം കമ്മിറ്റിയുടെ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഒമാനിലെത്തിയ ശേഷം വിമാനത്താവളത്തില്‍ കോവിഡ് പരിശോധന നടത്തിയാല്‍ മതിയെന്ന ഇളവ് നല്‍കിയെങ്കിലും, യാത്രക്കാര്‍ തങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും കൈവശം കരുതണമെന്ന് അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ കര അതിര്‍ത്തി വഴി രാജ്യത്ത് പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് ഈ ഇളവ് ലഭ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണമെന്ന് അദ്ദേഹം അറിയിച്ചു.
കൂടാതെ കോവിഡ് നിയന്ത്രണങ്ങളില്‍ മറ്റ് ഇളവുകളും രാജ്യത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇനി മുതല്‍ രാജ്യത്തെ പള്ളികളില്‍ നമസ്‌കാരത്തിന് ഏര്‍പ്പെടുത്തിയിരുന്ന പ്രായപരിധി ഉണ്ടാകില്ല. അതായത് ഇനിമുതല്‍ 12 വയസിൽ താഴെയുള്ളവര്‍ക്കും 65 വയസിന് മുകളിലുള്ളവര്‍ക്കും പള്ളികളില്‍ നമസ്‌കാരത്തിന് പങ്കെടുക്കാന്‍ സാധിക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പള്ളികളില്‍ ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ ഒക്‌ടോബർ പകുതി മുതല്‍ തന്നെ രാജ്യത്തെ കോവിഡ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്‌തമാക്കി.
Read also : വിസ രഹിത പ്രവേശനം; ഒമാനിൽ തീരുമാനം നിലവിൽ വന്നു