ദോഹ: 3 വർഷത്തിലേറെയായി തുടരുന്ന ഖത്തറിനെതിരായ ഉപരോധം നീക്കാനുള്ള കരാർ ഉടൻ ഉണ്ടാകുമെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇക്കാര്യത്തിൽ പുരോഗതി ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്‌ച നടന്ന ഇറ്റാലിയൻ വാർഷിക മെഡിറ്ററേനിയൻ ഡയലോഗ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ രാജ്യങ്ങൾക്കും തൃപ്‌തികരമായ ഒരു തീരുമാനത്തിൽ ഉടൻ എത്താൻ കഴിയുമെന്ന് വിശ്വാസമുണ്ട്. ഞങ്ങൾ അവസാന കരാറിന് തൊട്ടടുത്താണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബഹ്‌റൈൻ, ഈജിപ്‌ത്, യുഎഇ എന്നീ രാജ്യങ്ങൾ ഇതുസംബന്ധിച്ച ഒരു സൂചനയും നൽകിയിട്ടില്ല.
ഗൾഫ് പ്രതിസന്ധി പരിഹാരത്തിന് ഫലപ്രാപ്‌തിയുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് നേരത്തെ കുവൈറ്റും പ്രസ്‌താവന നടത്തിയിരുന്നു. യുഎസ് പ്രസിഡണ്ടിന്റെ ഉപദേശകന്റെ ജിസിസി സന്ദർശനത്തോട് അനുബന്ധിച്ചാണ് പുതിയ പ്രസ്‌താവനകൾ വന്നിരിക്കുന്നത്.
ചർച്ചകളും ശ്രമങ്ങളും നല്ല രീതിയിൽ പുരോഗമിക്കുന്നതായി കുവൈറ്റ് വിദേശകാര്യമന്ത്രി ശൈഖ് അഹ്‌മദ് നാസർ അൽ സബാഹ് നേരത്തെ പറഞ്ഞിരുന്നു. ഖത്തർ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ് ദുറഹ് മാൻ അൽഥാനിയും ഇക്കാര്യം ശരിവെച്ചു. നിർണായകമായ ചുവടുവെപ്പാണ് ഉണ്ടാകുന്നതെന്ന് ഖത്തർ വിദേശകാര്യ സഹമന്ത്രിയും മന്ത്രാലയം വക്‌താവുമായ ലുൽവ അൽഖാതിറും അറിയിച്ചു.
Read also: പ്രവാസിവോട്ട്; ശുപാർശയിൽ എതിർപ്പ് അറിയിച്ച് സിപിഎം