ന്യൂഡെൽഹി: ആർഎസ്എസ് നേതാവ് വിഡി സവര്‍ക്കര്‍ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്‌നക്കും മുകളിലാണെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ഉദയ് മഹൂര്‍ക്കര്‍. ഇന്‍ഡോര്‍ ലിറ്ററേച്ചര്‍ ഫെസ്‌റ്റിവലില്‍ സംസാരിക്കുകയായിരുന്നു ഉദയ്. സവര്‍ക്കറിന് ഭാരതരത്‌നം നല്‍കിയില്ലെങ്കിലും പ്രശ്‌നമില്ലെന്നും ഇന്ത്യയില്‍ സവര്‍ക്കറുടെ യുഗം ആരംഭിച്ചു കഴിഞ്ഞെന്നും ഉദയ് മഹൂര്‍ക്കര്‍ പറഞ്ഞു.
‘സവര്‍ക്കരുടെ ഉയരം ഭാരതരത്‌നക്ക് മുകളിലാണെന്ന് എനിക്ക് തോന്നുന്നു. അവാര്‍ഡ് കിട്ടിയാല്‍ കൊള്ളാം. എന്നാല്‍ ഇന്ത്യയില്‍ സവര്‍ക്കര്‍ യുഗം ആരംഭിച്ചുകഴിഞ്ഞതിനാല്‍ അദ്ദേഹത്തിന് ഈ അവാര്‍ഡ് ലഭിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ മഹത്വത്തെ ബാധിക്കില്ല,’ എന്നായിരുന്നു ഉദയ് മഹൂര്‍ക്കറുടെ പ്രതികരണം.
സവർക്കർ വിപ്ളവകാരി ആയിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രംഗത്ത് വന്നിരുന്നു. വികസനവും ഐക്യവും ലക്ഷ്യം വച്ചുള്ള ചിന്തകളായിരുന്നു അദ്ദേഹത്തിന്റേത്. കുരുക്ഷേത്ര ബുക്‌സ് പ്രസിദ്ധീകരിച്ച വീര സവർക്കർ എന്ന പുസ്‍തകത്തെക്കുറിച്ചുള്ള ചർച്ചയിലാണ് ഗവർണർ നിലപാട് വ്യക്‌തമാക്കിയത്.
ഒരാളെ എതിർക്കുമ്പോഴും അദ്ദേഹത്തെ കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും മനസിലാക്കണം. സവർക്കറെ എതിർക്കുന്നവരും അദ്ദേഹം ഒരു വിപ്ളവകാരി ആയിരുന്നു എന്ന കാര്യം അംഗീകരിക്കും. താൻ ജീവിച്ച കാലഘട്ടത്തിലെ വിഷയങ്ങളോട് ധീരമായി പ്രതികരിച്ച വ്യക്‌തിയാണ് സവർക്കർ. അദ്ദേഹത്തിന്റെ നിലപാടുകൾ ഏതെങ്കിലും വിഭാഗത്തിന് എതിരായിരുന്നില്ല. മറിച്ച് പ്രത്യേക മനോഭാവത്തിന് എതിരായിരുന്നു; ഗവർണർ പറഞ്ഞു.
Read also: ഫാറൂഖിയുടെ അവസ്‌ഥ രാജ്യത്തിന് നാണക്കേട്; അപലപിച്ച് ശശി തരൂർ