ന്യൂഡെല്‍ഹി: ത്രിപുര സംഘർഷം റിപ്പോർട് ചെയ്യാൻ എത്തിയ രണ്ട് വനിതാ മാദ്ധ്യമ പ്രവർത്തകർക്ക് എതിരെ കേസെടുത്ത നടപടികള്‍ക്ക് താല്‍ക്കാലിക സ്‌റ്റേ ഏര്‍പ്പെടുത്തി സുപ്രീംകോടതി. HW News Networkലെ സമൃദ്ധി ശകുനിയ, സ്വർണ ഝാ എന്നിവർക്ക് എതിരെയുള്ള നടപടികളിലാണ് ജസ്‍റ്റിസ് ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് സ്‌റ്റേ ഏര്‍പ്പെടുത്തിയത്. സംഭവത്തില്‍ അടുത്ത നാല് ആഴ്‌ചക്ക് ഉള്ളിൽ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ത്രിപുര സര്‍ക്കാരിന് നോട്ടീസ് അയച്ചു.
ത്രിപുരയിലെ പാനിസാഗറിൽ മസ്‌ജിദും കടകളും തകർത്ത സംഭവം റിപ്പോർട് ചെയ്‌ത മാദ്ധ്യമ പ്രവർത്തകരാണിവർ. മതത്തിന്റെ പേരില്‍ വ്യത്യസ്‍ത ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നു എന്നാരോപിച്ചായിരുന്നു വര്‍ഗീയ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തത്. മതസ്‌പർധ വളർത്താൻ ശ്രമിച്ചു എന്നത് അടക്കം വകുപ്പുകളും ചുമത്തിയിരുന്നു. വിഎച്ച്പി നേതാവ് കാഞ്ചന്‍ ദാസ് നല്‍കിയ പരാതിയിലായിരുന്നു നടപടി.
ഉത്തര ത്രിപുരയിലെ പാനിസാഗർ ചംതില്ല പ്രദേശത്ത് ഒക്‌ടോബർ 26നാണ് അക്രമം നടന്നത്. ബംഗ്ളാദേശിൽ ദുർഗ പൂജക്കിടെ ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിക്കിടെയാണ് ആക്രമണം ഉണ്ടായത്.
Read also: രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനം യുപിയില്‍; ആഭ്യന്തര മന്ത്രാലയം