തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തിൽ അടച്ച് പൂട്ടിയ സ്‌കൂൾ തുറക്കുന്നതിൽ ഒക്‌ടോബർ അഞ്ചോടെ മാർഗ നിർദ്ദേശം പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതിന് മുന്നോടിയായി അധ്യാപക- വിദ്യാർഥി സംഘടനകളുടെ യോഗവും കളക്‌ടർമാരുടെ യോഗവും ചേരും.
സ്‌കൂൾ തുറക്കൽ സംബന്ധിച്ച് വിവിധ വകുപ്പുകളുമായുള്ള ചർച്ചയും ധാരണയും ആയിക്കഴിഞ്ഞുവെന്നും മന്ത്രി അറിയിച്ചു. സംസ്‌ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ചുള്ള ബസ് സര്‍വീസ് ക്രമീകരണത്തെക്കുറിച്ച് ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ചര്‍ച്ച നടത്തും. വൈകിട്ട് 5 മണിക്കാണ് ചര്‍ച്ച നടക്കുക.
കെഎസ്ആർടിസിയുടെ ബോണ്ട് സര്‍വീസുകള്‍ വേണമെന്ന് പല സ്‌കൂളുകളും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ നിരക്ക് സംബന്ധിച്ചും ഇന്നത്തെ യോഗം തീരുമാനമെടുക്കും. ഗതാഗത വകുപ്പിലേയും വിദ്യാഭ്യാസ വകുപ്പിലേയും ഉന്നത ഉദ്യോഗസ്‌ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും.
ആഴ്‌ചയിൽ മൂന്ന് ദിവസം മാത്രം ബാച്ച് തിരിച്ച് ഉച്ച വരെ ക്ളാസ് നടത്താനാണ് തീരുമാനം. സമാന്തരമായി വിക്ടേഴ്‌സ് വഴിയുള്ള ക്ളാസും തുടരും. അതുകൊണ്ടുതന്നെ സ്‌കൂളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം പരിമിതമായിരിക്കും.
അക്കാഡമിക് കാര്യങ്ങളിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്‌ടറും കൂടിയാലോചന നടത്തി മാർഗ രേഖ തയ്യാറാക്കും. വിക്ടേഴ്‌സ് പഠനവും സ്‌കൂളിലെ പഠനവും പരിശോധിച്ചാകും പരീക്ഷക്കുള്ള പൊതുമാനദണ്ഡം ഉണ്ടാക്കുക.
Read Also: സംസ്‌ഥാനത്തെ 11 റിലേ കേന്ദ്രങ്ങള്‍ ദൂരദര്‍ശന്‍ പൂട്ടുന്നു