തിരുവനന്തപുരം: 10, 12 ക്ളാസുകളിലെ വിദ്യാർഥികൾക്ക് ജനുവരി 1 മുതൽ സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ പ്രത്യേക പ്രോട്ടോകോൾ പുറത്തിറക്കും. വിദ്യാഭ്യസ, ആരോഗ്യ വകുപ്പുകൾ ചേർന്നാണ് പ്രോട്ടോകോൾ തയാറാക്കുക. സ്‌കൂളിൽ എത്തുന്ന വിദ്യാർഥികൾ സ്വീകരിക്കേണ്ട ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ ഇതിൽ ഉൾപ്പെടുത്തും. ഒരേസമയം സ്‌കൂളുകളിൽ എത്തേണ്ട വിദ്യാർഥികളുടെ എണ്ണം സംബന്ധിച്ച നിർദേശവും ഇതിലുണ്ടാകും.
പകുതി വിദ്യാർഥികളെ സ്‌കൂളുകളിൽ എത്തിക്കുക എന്ന രീതിയാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെങ്കിലും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളുകളുടെ കാര്യത്തിൽ സാമൂഹിക അകലം പാലിക്കുന്നതിന് ഇത് തടസമാകുമോയെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. 10ആം ക്ളാസിൽ മാത്രം ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന നിരവധി സ്‌കൂളുകളുണ്ട്. ഇതോടൊപ്പം കൂടുതൽ ഹയർ സെക്കണ്ടറി ബാച്ചുകളുള്ള സ്‌കൂളുകളുമുണ്ട്. ഇത്തരം സ്‌കൂളുകളിൽ പകുതി വിദ്യാർഥികൾ എത്തിയാൽ തന്നെ സാമൂഹിക അകലം പ്രയോഗികമാകില്ല. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിന്റെ നിർദേശം അനുസരിച്ചായിരിക്കും തീരുമാനമെടുക്കുക.
വിദ്യാർഥികളുടെ യാത്ര, ലബോറട്ടറി ക്രമീകരണങ്ങൾ തുടങ്ങിയ കാര്യങ്ങളും പ്രോട്ടോകോളിൽ ഉൾപ്പെടുത്തും. ഇതുസംബന്ധിച്ച നിർദേശങ്ങൾ പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വിളിച്ചു ചേർത്ത ഉന്നതതല യോഗം ചർച്ച ചെയ്‌തു.
അതേസമയം, എസ്എസ്എൽസി, പ്ളസ്‌ടു പരീക്ഷകൾക്ക് പാഠപുസ്‌തകത്തിലെ ആദ്യ ഭാഗങ്ങളിൽ ഊന്നൽ നൽകാനാണ് എസ്‌സിഇആർടി ശുപാർശ ചെയ്‌തിരിക്കുന്നത്. നവംബർ വരെ പഠിപ്പിക്കേണ്ട പാഠഭാഗങ്ങളിൽ നിന്ന് 80 ശതമാനം വരെ ചോദ്യങ്ങളാകാമെന്നാണ് ശുപാർശ.
എസ്‌സിഇആർടി നേരത്തെ തയാറാക്കി നൽകിയ അംഗീകൃത ‘സ്‌കീം ഓഫ് വർക്ക്’ പ്രകാരം നവംബർ വരെ പൂർത്തിയാക്കേണ്ട പാഠഭാഗങ്ങൾക്കാവും പരീക്ഷയിൽ ഊന്നൽ നൽകുക. തിരഞ്ഞെടുത്ത ചോദ്യങ്ങൾക്ക് ഉത്തരം എഴുതാൻ അവസരം നൽകും. അഞ്ച് ചോദ്യങ്ങൾക്ക് ഉത്തരം എഴുതണമെങ്കിൽ പത്ത് ചോദ്യങ്ങൾ നൽകുന്ന രീതിക്കാണ് ശുപാർശ. ഇതിൽ ഭൂരിഭാഗം ചോദ്യങ്ങളും ആദ്യഭാഗങ്ങളിൽ നിന്ന് ആയിരിക്കണം. തിരഞ്ഞെടുത്ത് ഉത്തരം എഴുതാനുള്ള ചോദ്യങ്ങളുടെ ശതമാനം സംബന്ധിച്ച് കരിക്കുലം കമ്മിറ്റിയാകും അന്തിമ തീരുമാനമെടുക്കുക. അടുത്ത ദിവസം ചേർന്ന കരിക്കുലം സബ് കമ്മിറ്റി യോഗത്തിൽ ശുപാർശ പരിഗണിക്കും.
Read also: കൊറോണ വൈറസിന് മൂന്നാമതൊരു വകഭേദം കൂടി; അതീവ ജാഗ്രത