ലണ്ടൻ: കൊറോണ വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച മൂന്നാമത് വകഭേദം കൂടി ബ്രിട്ടനിൽ കണ്ടെത്തിയതായി അധികൃതർ. ദക്ഷിണാഫ്രിക്കയിൽ നിന്ന് യുകെയിൽ എത്തിയ യാത്രക്കാരിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. കൊറോണ വൈറസിന്റെ 70 ശതമാനം വ്യാപന ശേഷിയുള്ള വകഭേദം യുകെയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് മൂന്നാമതൊന്ന് കൂടി റിപ്പോർട്ട് ചെയ്യുന്നത്.
പുതുതായി ജനിതക മാറ്റം സംഭവിച്ച വൈറസ് ബാധയുള്ള രണ്ട് കേസുകളാണ് യുകെയിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന്, കഴിഞ്ഞ രണ്ടാഴ്‌ചക്കകം ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയവർ നിർബന്ധമായും ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു. നിലവിലെ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെക്കാൾ വ്യാപനശേഷി പുതിയ വകഭേദത്തിന് ഉണ്ടാകാമെന്നും ഹാൻകോക്ക് പറഞ്ഞു. അതിനാൽ തന്നെ കൂടുതൽ ജാഗ്രത ആവശ്യമാണ്.
ജനിതമാറ്റം സംഭവിച്ച വൈറസിന്റെ അതിവേഗ വ്യാപനത്തെ തുടർന്ന് ബ്രിട്ടനിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. 40ഓളം രാജ്യങ്ങൾ ബ്രിട്ടനിൽ നിന്നുള്ള വിമാനയാത്ര വിലക്കിയിട്ടുമുണ്ട്.
Red also: അതിവേഗ കോവിഡ് വൈറസ്; സംസ്‌ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രാലയം