ലക്ഷദ്വീപ് : കോവിഡ് രോഗബാധ ഉണ്ടാകാത്ത ഇന്ത്യയിലെ ഏക ഇടമായ ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ തുറന്നു. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്‌ളാസുകളിലെ കുട്ടികള്‍ക്കാണ് ഇപ്പോള്‍ അധ്യയനം ആരംഭിച്ചിരിക്കുന്നത്. ഇവര്‍ക്ക് ഈ അധ്യയന വർഷം ആദ്യമായാണ് ക്‌ളാസുകള്‍ തുടങ്ങിയത്. രാജ്യം കോവിഡ് പ്രതിസന്ധിയില്‍ വലയുമ്പോള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തന്നെയാണ് ക്‌ളാസുകള്‍ പുനരാരംഭിച്ചത്. 11000 കുട്ടികളാണ് ചൊവ്വാഴ്‌ച സ്‌കൂളുകളില്‍ എത്തിയത്. രാജ്യം അതിരൂക്ഷമായ കോവിഡ് വ്യാപനത്തിലൂടെ കടന്നു പോകുമ്പോള്‍ പ്രാദേശിക വിദ്യാഭ്യാസ വകുപ്പുകളുമായി കൂടിയാലോചിച്ചാണ് കേന്ദ്ര ഭരണ ചുമതലയുള്ള ദിനേശ്വര്‍ ശര്‍മ്മ ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ എത്തിയത്. ആറ് മുതല്‍ 12 വരെയുള്ള ക്ളാസുകള്‍ സെപ്റ്റംബര്‍ 21 ന് തുറന്നിരുന്നു.
കൃത്യമായ ക്രമീകരണങ്ങളോടെയാണ് ക്‌ളാസുകള്‍ ആരംഭിച്ചിട്ടുള്ളത്. കോവിഡ് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെങ്കിലും തുടര്‍ന്നും രോഗത്തെ ഒഴിവാക്കാനായി എല്ലാ മുന്‍കരുതലുകളും സ്‌കൂളുകളില്‍ എടുക്കുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും സ്‌കൂളുകളില്‍ എത്തിയതായാണ് ലഭിക്കുന്ന വിവരം. സ്‌കൂളുകളില്‍ എത്തുമ്പോള്‍ എല്ലാവർക്കും തെര്‍മല്‍ സ്‌കാനിങ് നടത്തും. ഒപ്പം തന്നെ സാമൂഹിക അകലം പാലിക്കുന്ന തരത്തില്‍ ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ എന്ന നിലക്കാണ് കുട്ടികളെ ക്‌ളാസുകളില്‍ ഇരുത്തുന്നത്. കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ച വരെ ആയിരിക്കും ഓരോ ഗ്രേഡിലുള്ള കുട്ടികള്‍ക്കും ക്‌ളാസുകള്‍ ഉണ്ടാവുക.
ഇന്റര്‍നെറ്റ് തകരാര്‍ മൂലം പലപ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലായിരുന്നു. അതിനാല്‍ ക്ലാസുകള്‍ തുടങ്ങിയതോടെ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ സന്തോഷം പ്രകടിപ്പിച്ചതായാണ് അധികൃതര്‍ പറയുന്നത്. ഉച്ചഭക്ഷണം നല്‍കാന്‍ സാധിക്കാത്ത അവസ്‌ഥ ആയതിനാല്‍ അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റുകളാണ് കുട്ടികള്‍ക്ക് ഇപ്പോള്‍ നല്‍കുന്നത്. ക്‌ളാസുകളില്‍ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനും മറ്റും രക്ഷിതാക്കളുടെ സമ്മതപത്രം ഉണ്ടെങ്കില്‍ മാത്രമേ കുട്ടികള്‍ക്ക് ഇപ്പോള്‍ സ്‌കൂളുകളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. രാജ്യത്ത് കോവിഡ് വ്യാപനം തുടങ്ങിയ സമയത്തെ സമയോചിതമായ ഇടപെടലുകളാണ് ലക്ഷദ്വീപില്‍ രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ ഉള്ള പ്രധാന കാരണം.
Read also : കോഴിക്കോട് ജില്ലയില്‍ കോവിഡ് ബാധിക്കുന്നവരില്‍ ഏറെയും യുവാക്കള്‍