മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ മൽസ്യ ബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കടലിൽ കാണാതായ മൽസ്യ തൊഴിലാളികൾക്കായി തിരച്ചിൽ തുടരുമെന്ന് വ്യക്‌തമാക്കി മന്ത്രി വി അബ്‌ദുറഹ്‌മാൻ. മൽസ്യ ബന്ധനത്തിനിടെ ഫൈബർ വള്ളം മറിഞ്ഞു കാണാതായ 3 പേരിൽ ഒരാളുടെ മൃതദേഹം മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുമെന്നും, പ്രതികൂല കാലാവസ്‌ഥയിലും സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ബേപ്പൂർ ഉൾക്കടലിൽ നിന്നും മുക്കാടി സ്വദേശിയായ മുഹമ്മദലിയുടെ മൃതദേഹം കണ്ടെത്തിയത്. നാവിക സേനയുടെയും തീരദേശ സംരക്ഷണ സേനയുടെയും സഹായത്തോടെയാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്. എന്നാൽ തിരച്ചിലിന് തടസമാകുന്നത് പ്രതികൂല കാലാവസ്‌ഥയാണെന്നും മന്ത്രി അറിയിച്ചു. കൂടാതെ കടലിലെ രക്ഷാപ്രവര്‍ത്തനത്തിന് ജില്ലയില്‍ മറൈന്‍ എൻഫോഴ്‌സ്‌മെന്റ് വിങും, താനൂര്‍ കേന്ദ്രീകരിച്ച് പെട്രോള്‍ ബോട്ടും സജ്‌ജീകരിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
10 ദിവസം മുൻപാണ് മുഹമ്മദലി ഉൾപ്പടെ 3 പേരെ മൽസ്യ ബന്ധനത്തിനിടെ കടലിൽ കാണാതായത്. വള്ളം മറിയുമ്പോൾ 4 പേരാണ് അതിൽ ഉണ്ടായിരുന്നത്. ഇതിൽ ഹംസക്കുട്ടി എന്നയാളെ രക്ഷപെടുത്തിയിരുന്നു. പൊന്നാനി മറക്കടവ് സ്വദേശികളായ ബീരാൻ, ഇബ്രാഹിം എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
Read also: ഡ്യൂട്ടിയിലിരിക്കെ ആയുധവുമായി വേട്ടയ്‌ക്കിറങ്ങി; പോലീസുകാരന് സസ്‌പെൻഷൻ