രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷൻ; രജിസ്‌ട്രേഷന്‍ നാളെമുതല്‍

By Staff Reporter, Malabar News
covid vaccination
Representational image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ടാംഘട്ട കോവിഡ് 19 വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ്. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗ ബാധിതര്‍ക്കുമാണ് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശമനുസരിച്ച് സംസ്‌ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്‌സിനെടുക്കാനുള്ള സൗകര്യമൊരുക്കും.

സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിനേഷന്‍ സൗജന്യമാണ്. അതേസമയം പൊതുജനങ്ങള്‍ക്ക് നേരിട്ട് രജിസ്‌റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യമാണ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. കോവിഡ് വാക്‌സിനേഷന്‍ സെന്ററില്‍ പോയി രജിസ്‌റ്റര്‍ ചെയ്യുന്ന സൗകര്യം പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.

രജിസ്‌റ്റര്‍ ചെയ്യേണ്ടതെങ്ങനെ?

കോവിന്‍ ( https://www.cowin.gov.in ) പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് വാക്‌സിനേഷനായി രജിസ്‌റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ സമയത്ത് ഗുണഭോക്‌താവിന്റെ ഫോട്ടോ ഐഡി കാര്‍ഡിലുള്ള അടിസ്‌ഥാന വിവരങ്ങള്‍ നല്‍കേണ്ടതാണ്. രജിസ്‌ട്രേഷന് മുൻപ് മൊബൈല്‍ നമ്പറിന്റെ കൃത്യത ഉറപ്പാക്കുന്നതിന് ഒടിപി പരിശോധന നടത്തും.

രജിസ്‌ട്രേഷന്‍ സമയത്ത് കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളുടെ പട്ടികയും ഒഴിഞ്ഞ സ്ളോട്ടുകള്‍ ലഭ്യമാകുന്ന തീയതിയും കാണാനാകും. അതനുസരിച്ച് ലഭ്യമായ സ്ളോട്ടുകള്‍ അടിസ്‌ഥാനമാക്കി ബുക്ക് ചെയ്യണം. രജിസ്‌ട്രേഷന് ശേഷം ആ വ്യക്‌തിക്കായി ഒരു അക്കൗണ്ട് സൃഷ്‌ടിക്കപ്പെടും. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒരു വ്യക്‌തിക്ക് പരമാവധി നാല് ഗുണഭോക്‌താക്കളെ രജിസ്‌റ്റര്‍ ചെയ്യാന്‍ കഴിയുന്നതാണ്. എന്നാൽ ഓരോ ഗുണഭോക്‌താവിന്റേയും ഐഡി കാര്‍ഡ് നമ്പര്‍ വ്യത്യസ്‌തമാവണം.

വാക്‌സിനേഷന്‍ നടക്കുന്നതുവരെ രജിസ്‌ട്രേഷന്റെയും അപ്പോയ്‌മെന്റിന്റേയും രേഖകള്‍ എഡിറ്റു ചെയ്യാനോ ഇല്ലാതാക്കാനോ കഴിയും.

ഗുണഭോക്‌താവിന്റെ പ്രായം 45 വയസ് മുതല്‍ 59 വയസ് വരെയാണെങ്കില്‍ എന്തെങ്കിലും അസുഖമുണ്ടോയെന്ന് സ്‌ഥിരീകരിക്കണം.

Read Also: കേരളമടക്കം 6 സംസ്‌ഥാനങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ രജിസ്‌ട്രേഷന്‍ സ്ളിപ് അല്ലെങ്കില്‍ ടോക്കണ്‍ ലഭിക്കും. അത് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. യഥാസമയം ഗുണഭോക്‌താവിന് രജിസ്‌റ്റര്‍ ചെയ്‌ത മൊബൈല്‍ നമ്പറില്‍ ഒരു സ്‌ഥിരീകരണ എസ്എംഎസ് ലഭിക്കും.

കോവിനില്‍ ഓപ്പണ്‍ സ്ളോട്ടുകളുടെ വിശദാംശങ്ങളും പ്രസിദ്ധീകരിക്കും. അവരവരുടെ മുന്‍ഗണനയും സൗകര്യവും നോക്കി ഏതൊരു ഗുണഭോക്‌താവിനും എപ്പോള്‍ വേണമെങ്കിലും എവിടെയും ലഭ്യതക്കനുസരിച്ച് ഒരു സ്ളോട്ട് തിരഞ്ഞെടുക്കാനും ബുക്ക് ചെയ്യാനും കഴിയും. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ രണ്ടാം ഡോസിനുള്ള തീയതിയും ഓട്ടോമെറ്റിക്കായി ലഭ്യമാകും.

വാക്‌സിനേഷനായി എത്തുമ്പോൾ ആധാര്‍ കാര്‍ഡോ അല്ലെങ്കിൽ മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡോ കൈയ്യിൽ കരുതണം. 45 വയസ് മുതല്‍ 59 വയസ് വരെയുള്ളവരാണെങ്കില്‍ രജിസ്‌റ്റര്‍ ചെയ്‌ത മെഡിക്കല്‍ പ്രാക്റ്റീഷണര്‍ ഒപ്പിട്ട കോമോര്‍ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം.

Read Also: എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ നാളെ മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE