തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ രണ്ടാമത്തെ കരള്‍മാറ്റിവെക്കല്‍ ശസ്‌ത്രക്രിയയും വിജയകരമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരള്‍മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ കഴിഞ്ഞ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലുള്ള രണ്‍ദീപിനെ ഡിസ്‌ചാര്‍ജ് ചെയ്‌തു.
കരള്‍ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക് നേതൃത്വം നല്‍കിയ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. സിന്ധു ഉള്‍പ്പടെയുള്ള എല്ലാ ടീം അംഗങ്ങളേയും മന്ത്രി അഭിനന്ദിച്ചു. രണ്ടാഴ്‌ചത്തെ ചികിൽസയ്‌ക്ക് ശേഷമാണ് രണ്‍ദീപിനെ ഡിസ്‌ചാര്‍ജ് ചെയ്‌തത്. ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തില്‍ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ ടീം രണ്‍ദീപിനെ യാത്രയാക്കി.
രണ്‍ദീപിന് കുറച്ചുനാള്‍ കൂടി തുടര്‍ചികിൽസയും വിശ്രമവും ആവശ്യമാണ്. കരള്‍ പകുത്ത് നല്‍കിയ സഹോദരി ദീപ്‌തിയെ ഒരാഴ്‌ച മുമ്പ് ഡിസ്‌ചാര്‍ജ് ചെയ്‌തിരുന്നു.
കഴിഞ്ഞ പത്താം തീയതി മന്ത്രി കോട്ടയം മെഡിക്കല്‍ കോളേജിലെത്തി ബന്ധുക്കളെ കണ്ടിരുന്നു. ഭാര്യയുമായും മറ്റ് ബന്ധുക്കളുമായും ഡോക്‌ടർമാരുമായും സംസാരിച്ച മന്ത്രി വീഡിയോ കോള്‍ വഴി ഐസിയുവിലായിരുന്ന റണ്‍ദീപുമായും സഹോദരിയുമായും സംസാരിച്ചിരുന്നു.
അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ യാഥാര്‍ഥ്യമാക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജ് കരള്‍ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക് സജ്‌ജമാണെന്നും രോഗികളെ അഡ്‌മിറ്റ് ചെയ്‌ത് ചികിൽസ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Most Read: രത്തന്‍ ലാലിന്റെ അറസ്‌റ്റ്; ഡെൽഹി സർവകലാശാലയിൽ വൻ പ്രതിഷേധം