വയനാട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. അഞ്ചു ജില്ലകളാണ് ഇന്ന് വിധിയെഴുതുന്നത്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. അഞ്ചു ജില്ലകളിലായി 451 തദ്ദേശ സ്‌ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് അഞ്ചു ജില്ലകളില്‍ പൂര്‍ത്തിയായിരുന്നു.
12643 പോളിംഗ് ബൂത്തുകളാണ് സജ്‌ജീകരിച്ചിരിക്കുന്നത്. പോളിംഗ് കേന്ദ്രങ്ങളിലോ പരിസരത്തോ ആരും തിരഞ്ഞെടുപ്പ് ചിഹ്‌നമുള്ള മാസ്‌ക് ധരിക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ 19,736 പോലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. കൂടാതെ സ്‌പെഷ്യൽ പോലീസ് ഓഫീസര്‍മാരെയും, ഹോം ഗാര്‍ഡുമാരെയും ഇത്തവണ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
കോട്ടയം, എറണാകുളം, വയനാട് ജില്ലകളിൽ മേൽക്കൈ നിലനിർത്തുകയെന്നതാണ് യുഡിഎഫിന്റെ ലക്ഷ്യം. തൃശൂരിലും പാലക്കാട്ടും ആധിപത്യം നിലനിർത്തുന്നതിനൊപ്പം ജോസ് കെ മാണിയുടെ വരവോടെ കോട്ടയത്തേയും ഇടതിനൊപ്പം നിർത്തുകയാണ് എൽഡിഎഫ് ശ്രമം. അതേസമയം, പാലക്കാട് നഗരസഭയിൽ കഴിഞ്ഞ തവണ ലഭിച്ച ഭരണം നിലനിർത്തുക, തൃശൂർ കോർപ്പറേഷനിൽ വൻ മുന്നേറ്റം നടത്തുക എന്നതാണ് ബിജെപി ലക്ഷ്യം വെക്കുന്നത്.
എന്നാൽ കോട്ടയത്ത് എൽഡിഎഫ്-യുഡിഎഫ് പോരാട്ടം എന്നതിനേക്കാൾ കേരള കോൺഗ്രസിലെ ജോസ് – ജോസഫ് പക്ഷങ്ങളുടെ ഏറ്റുമുട്ടലാണ് ശ്രദ്ധേയം. യഥാർഥ കേരളാ കോൺഗ്രസിനെ ഈ തിരഞ്ഞെടുപ്പ് തീരുമാനിക്കും എന്നാണ് ഇരുവരും അവകാശപ്പെടുന്നത്.
Also Read: അശ്വതിക്ക് അനുകൂലവിധി; ആരോഗ്യവകുപ്പിന് മുഖത്തേറ്റ അടിയാണ്, അഷ്റഫലി