മലപ്പുറം: ലോക പ്രശസ്‌ത ശാസ്‌ത്രജ്‌ഞന്‍ സ്‌റ്റീഫൻ ഹോക്കിങ് ഉൾപ്പടെയുള്ള മഹാപ്രതിഭകൾ ജീവിച്ചിരുന്നിരുന്ന കാലഘട്ടത്തിലാണ് കേരളത്തിലെ മെഡിക്കൽ ബോർഡ് അശ്വതിക്ക് അഡ്‌മിഷൻ നിഷേധിക്കാൻ ശ്രമിച്ചത്. ലോകം മാറിയതും ‘ഭിന്നശേഷി’ എന്നാരു മേഖല വന്നതും കേരള മെഡിക്കൽ ബോർഡ് ഇപ്പോഴും അറിഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത്. പൊതുബോധത്തിലും സിസ്‌റ്റത്തിലുമാണ് വൈകല്യം; എംഎസ്‌എഫ് ദേശീയ പ്രസിഡണ്ടും അശ്വതിയുടെ നാട്ടുകാരനും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ടിപി അഷ്റഫലി പറഞ്ഞു.
ഹൈക്കോടതി വിധിയുടെ പിൻബലത്തിൽ മഞ്ചേരി ഗവ.മെഡിക്കൽ കോളജിൽ അഡ്‌മിഷൻ നേടിയ കരുവാരകുണ്ട് കാക്കര സ്വദേശി അശ്വതി മലയാളികൾക്ക് മുന്നിൽ അതിജീവനത്തിന്റെ പുതിയ മാതൃകയും വഴിവിളക്കുമായി മാറുകയാണ്.
ശരീരത്തിൽ ‘സെറിബ്രൽ പാൾസി’ എന്ന രോഗം വരുത്തിയ 63 ശതമാനത്തിലധികം വരുന്ന ശാരീരിക വൈകല്യങ്ങളെ തന്റെ ഇഛാശക്‌തി കൊണ്ടും ആത്‌മവിശ്വാസം കൊണ്ടും മറികടന്ന് നീറ്റ് പരീക്ഷയിൽ 556ആം റാങ്ക് നേടിയ അശ്വതിയുടെ ഡോക്‌ടർ മോഹത്തെ പക്ഷെ, കാലഹരണപ്പെട്ട ‘കേരളാ മെഡിക്കൽ ബോർഡ് നിയമങ്ങൾ’ വഴിമുട്ടിക്കാൻ ശ്രമിച്ചു.
അശ്വതിക്ക് 63.3% വൈകല്യം ഉള്ളതിനാൽ എംബിബിഎസ് അഡ്‌മിഷൻ കൊടുക്കാൻ സാധിക്കില്ല എന്നായിരുന്നു മെഡിക്കൽ ബോർഡ് റിപ്പോർട്ട്. ആരോഗ്യവകുപ്പും മെഡിക്കൽബോർഡും തന്റെ സ്വപ്‌നങ്ങളുടെ വഴിയടക്കുന്നത് കണ്ട് മുട്ടുകുത്താൻ അശ്വതി തയ്യാറായില്ല.
പകരമവർ തന്റെ അവകാശങ്ങൾക്ക് വേണ്ടി ഹൈക്കോടതിയെ സമീപിച്ചു. ശാരീരിക പരിമിതികളെ മനസുകൊണ്ട് കീഴടക്കാൻ ശ്രമിക്കുന്ന അശ്വതിയുടെ അവകാശങ്ങൾക്ക് മുൻഗണന നൽകിയ കോടതി അനുകൂല വിധിനൽകി. ഈ വിധിയുടെ അടിസ്‌ഥാനത്തിൽ അശ്വതി മഞ്ചേരി മെഡിക്കൽ കോളേജിൽ അഡ്‌മിഷൻ നടപടികൾ പൂർത്തിയാക്കുകയും ചെയ്‌തു. ഈ വിഷയത്തിലാണ് സംസ്‌ഥാന സർക്കാരിനെതിരെ ടിപി അഷ്റഫലി ശക്‌തമായി പ്രതികരിച്ചത്.
“ഒരു മന്ത്രി എന്ന നിലയിലുള്ള സവിശേഷ അധികാരം ഉപയോഗപ്പെടുത്തി അശ്വതിക്ക് സീറ്റ് അനുവദിക്കാൻ ആരോഗ്യമന്ത്രിക്ക് സാധിക്കുമായിരുന്നു. അതിനാണ് മന്ത്രിമാർക്ക് പ്രത്യേകാധികാരം ഉള്ളത്. പക്ഷെ അവർ അശ്വതിയോട് ആ മനുഷ്യത്വം കാണിച്ചില്ല. ഇപ്പോൾ ആ കുട്ടി കോടതി വഴിയാണ് ‘നീതി’ പോരാടി വാങ്ങിയത്. ഈ വിധി മെഡിക്കൽ ബോർഡിനും ആരോഗ്യമന്ത്രിക്കും മുഖത്തേറ്റ അടിയാണ്“.
“അശ്വതി ഭിന്നശേഷിയുള്ള കുട്ടിയാണ്. ചിലപ്പോൾ നാളെ പ്രതിഭാസമാകാൻ സാധ്യതയുള്ള ഏതൊരു കുട്ടിയേയും പോലെയാണ് അശ്വതിയും. യഥാർഥത്തിൽ മെഡിക്കൽ ബോർഡിനാണ് വൈകല്യം. അതിനാണ് ചികിൽസ വേണ്ടത്. ഇനിയെങ്കിലും അപൂർവ പ്രതിഭകളായ ഇത്തരം കുട്ടികൾക്ക് മുന്നിൽ മെഡിക്കൽ ബോർഡ് അൽപം മനുഷ്യത്വം കാണിക്കണം. മാറിയകാലത്തിനും മനുഷ്യാവകാശങ്ങൾക്കും അനുയോജ്യമായി മെഡിക്കൽ ബോർഡ് നിയമങ്ങളൊക്കെ പൊളിച്ചു പണിയണം“ അഷ്റഫലി കൂട്ടിച്ചേർത്തു.
Malabar News: കല്യാണിക്കൊരു വീട്; സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ‘താക്കോൽദാനം’ നിർവഹിച്ചു