കരുവാരക്കുണ്ട്: ആരും കൂട്ടിനില്ലാതെ കറന്റും വെളിച്ചവും ഇല്ലാത്ത ചോർന്നൊലിക്കുന്ന കൂരയിൽ ആറ് കമുകുകൾക്കിടയിൽ വലിച്ച് കെട്ടിയ ഓലയും ടാർപോളിൻ ഷീറ്റും മേഞ്ഞ ഇരുട്ടറയിൽ ഏകാന്തവാസം നയിച്ചിരുന്ന, കല്യാണിയെന്ന തങ്കയുടെ വീടെന്ന സ്വപ്‌നം യഥാർഥ്യമായി.
കല്യാണിയുടെ ദയനീയ ജീവിതം ശ്രദ്ധയിൽ പെട്ട വനിതാലീഗ് നേതാവും എഡിഎസുമായ ചേലങ്ങര സുലയ്യ എന്ന സുലുവാണ് ഇവർക്ക്, അടച്ചുറപ്പോടെ, ചോരാതെ, വെളിച്ചം കയറുന്ന ഒരു വീടെന്ന സ്വപ്‌നം പൂവണിയിച്ചു നൽകാൻ ആദ്യം രംഗത്തിറങ്ങിയത്.
നിരവധിപേരുടെ സഹായത്തോടെ കല്യാണിയുടെ സ്വപ്‍നം ഒരു മാസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കാൻ സുലുവിന് സാധിച്ചു. ഇത്രയും വേഗത്തിൽ വീടെന്ന സ്വപ്‌നം യഥാർഥ്യമായതിന്റെ ഞെട്ടലിലും സന്തോഷത്തിലുമാണ് കല്യാണിയെന്ന തങ്ക.
ഇന്ന് കാലത്ത് നടന്ന ‘താക്കോൽദാന’ ചടങ്ങിൽ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് കല്യാണിക്ക് വീടിന്റെ താക്കോൽ കൈമാറിയത്. ചടങ്ങിൽ വനിതാ ലീഗ് സംസ്‌ഥാന പ്രസിഡണ്ടും മലപ്പുറം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ സുഹറ മമ്പാട് സംസാരിച്ചു.
എം അലവി സാഹിബ്, മുഹമ്മദ് മാസ്‌റ്റർ, പി ഷൗക്കത്തലി, പൊറ്റയിൽ ആയിശ, ഡോ. സൈനുൽ ആബിദീൻ ഹുദവി, വിപി ജസീറ, ശ്രീജ സുബ്രഹ്‌മണ്യൻ, സികെ ഷാജി മാസ്‌റ്റർ, സികെ സലാം, സികെ സൈനുപ്പ, ജോസ് മാസ്‌റ്റർ, ഒളകര സുബൈർ, പിപി മുസ്‌തഫ, സജി മാസ്‌റ്റർ, വൈശാഖൻ മാസ്‌റ്റർ, സികെ അൻസാർ, എം സിദ്ദീഖ്, അലാഉദ്ദീൻ ഹുദവി, സിറാജ് മുസ്‌ലിയാരകത്ത്, അണ്ടിക്കാടൻ കുഞ്ഞിപ്പ തുടങ്ങിയവരും ചടങ്ങിൽ പ്രസംഗിച്ചു.
Most Read: ഗോവധ നിരോധനം പാസാക്കി കര്‍ണാടക; ലംഘിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവ്