മലപ്പുറം: ജില്ലയിലെ കരുവാരകുണ്ടിന് സമീപം പുത്തനഴി മില്ലും പടിയിലെ കല്യാണി എന്ന തങ്കയുടെ ജീവിതം ആരുടെയും കരളലിയിക്കുന്ന കാഴ്‌ചയാണ്. ആരും കൂട്ടിനില്ലാതെ വൈദ്യതിയോ വെളിച്ചമോ ഇല്ലാത്ത ചോർന്നൊലിക്കുന്ന കൂരയിൽ ആറ് കമുകുകൾക്കിടയിലാണ് ഈ സാധു സ്‌ത്രീയുടെ ജീവിതം.
ഓലയും ടാർപോളിൻ ഷീറ്റും മേഞ്ഞ ഈ ഇരുട്ടറയിൽ നിന്ന് സുരക്ഷിതമായ ഒരു വീട്ടിലേക്ക് ഇവരെ മാറ്റുക എന്ന ലഷ്യം ഏറ്റെടുത്തിരിക്കുകയാണ് വനിതാലീഗ് നേതാവും എഡിഎസുമായ ചേലേങ്ങര സുലയ്യ എന്ന സുലു. “ചോർന്നൊലിക്കുന്ന, സുരക്ഷിതമല്ലാത്ത, വെളിച്ചം പോലുമില്ലാത്ത ഒരു കൂരയിൽ ഇങ്ങനെ ഒരു സ്‌ത്രീ ഒറ്റക്ക് ജീവിക്കുന്നത് കണ്ടിട്ട് നമുക്കെങ്ങിനെയാണ് സമാധാനമായി ഉറങ്ങാൻ കഴിയുക“. സുലുവിന്റെ ആ ചോദ്യം നമ്മൾ ഓരോരുത്തരോടുമാണ്.
കരുവാരക്കുണ്ട് ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം വാർഡായ പുത്തനഴി മില്ലും പടിയിലെ കമുകിൻ തോട്ടങ്ങൾക്കിടയിലെ ഈ കൂരക്ക് പകരം അവർക്കൊരു അടച്ചുറപ്പുള്ള വീട്, അത് ലക്ഷ്യമാക്കിയാണ് സുലു ഓരോ ദിവസവും ഉണരുന്നതും ഉറങ്ങുന്നതും. “ആരുടെയും കരളലയിപ്പിക്കുന്ന ഈ ദയനീയ കാഴ്‌ച ശ്രദ്ധയിൽപെട്ട അന്ന് മുതൽ ഞാനതിനായി പരിശ്രമിക്കുന്നുണ്ട്. വീട് വെക്കാനുള്ള സ്‌ഥലം ഇവർക്കുണ്ട്. അതിലൊരു അടച്ചുറപ്പുള്ള വീട്. അത് എന്റെ ലക്ഷ്യമാണിപ്പോൾ, എല്ലാവരുടെയും സഹായം ഉണ്ടങ്കിൽ അത് നടക്കും“; സുലു കൂട്ടിച്ചേർത്തു.
മക്കളില്ലാത്ത, ഭർത്താവ് ഉപേക്ഷിച്ച ഇവർ കഴിഞ്ഞ 15 വർഷമായി ഒറ്റക്കാണ്.കഴിഞ്ഞ 5 വർഷമേ ആയിട്ടുള്ളു സ്വന്തം സ്‌ഥലത്ത് കൂരകെട്ടിയിട്ട്. അത് വരെ ജോലിക്ക് പൊകുന്ന ഇടങ്ങളിലോ തെരുവോരത്തോ കൂരകെട്ടിയാണ് കല്യാണി ജീവിച്ചിരുന്നത്. ഇവർക്കിപ്പോൾ നിരവധി ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. അത് കൊണ്ട് തന്നെ എത്ര പ്രയാസം സഹിച്ചാലും, ഒരു ജീവിതകാലം മുഴുവൻ അവർ സ്വപ്‌നം കണ്ട ‘ഒരു സ്വന്തം വീട്’ എത്രയും വേഗം പൂവണിയിച്ചു നൽകണമെന്ന ആഗ്രഹവുമായാണ് സുലു ഓടിനടക്കുന്നത്. പലരോടും സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാവരുടെയും സഹായത്താൽ കല്യാണിയുടെ സ്വപ്‌നം അടുത്ത് തന്നെ പൂവണിയും; സുലു പ്രത്യാശ പ്രകടിപ്പിച്ചു.
പ്രാദേശികമുസ്‌ലിം ലീഗ് നേതാക്കളുമായി സുലൈഖ ചർച്ച നടത്തുകയും പിന്തുണ തേടുകയും ചെയ്‌തിട്ടുണ്ട്. പാർട്ടിയുടെ പൂർണ്ണ പിന്തുണ കൂടി ഉറപ്പായപ്പോൾ സുലു, വീട് നിർമ്മാണ പ്രവർത്തനങ്ങളുമായി സധൈര്യം മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ ദിവസം പുതിയ വീടിന് വേണ്ടിയുള്ള ശിലയിടൽ കർമം സുലു തന്നെ നിർവ്വഹിച്ചു.
നേരത്തെ എപിഎൽ കാർഡായിരുന്ന കല്യാണിയുടെ റേഷൻ കാർഡും സുലു ഇടപ്പെട്ട് ബിപിഎൽ ആക്കി നൽകിയിരുന്നു. ജോലികളൊന്നുമില്ലാത്ത ഇവരെ തൊഴിലുറപ്പ് രംഗത്തേക്ക് കൈപിടിച്ച് കൊണ്ട് വന്നതും സുലുവായിരുന്നു. കുടുബ ശ്രീയുടെ സ്നേഹിത കോളിങ് ബെൽ, ‘ആശ്രയ’ എന്നിവയിൽ ഇവരെ സുലു മുൻകൈയെടുത്ത് അംഗമാക്കുകയും ചെയ്‌തിരുന്നു. കല്യാണിയെന്ന തങ്കക്ക് അവരുടെ കുടുംബ നാഥയാണിപ്പോൾ സുലു.
‘കല്യാണിക്കൊരു വീട്’ എന്ന നൻമയുള്ള ഈ ലക്ഷ്യത്തിലേക്ക് സഹായമെത്തിക്കാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ ഈ നമ്പറിൽ (+91 99612 95627) വനിതാലീഗ് നേതാവും എഡിഎസുമായ സുലുവിനെ ബന്ധപ്പെടാവുന്നതാണ്.
Kerala News: മതിയായ രേഖകളില്ല; കേരളത്തിലെത്തിയ 16 കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറി