ഡെൽഹി: രാജ്യത്തെ രണ്ടാംഘട്ട വാക്‌സിനേഷൻ മാർച്ച് 1ന് തുടങ്ങും. അറുപത് വയസിന് മുകളിലുള്ളവർക്കാണ് സൗജന്യ വാക്‌സിൻ നൽകുന്നത്. ഒപ്പം 45 വയസിന് മുകളിൽ പ്രായമുള്ള ജീവിതശൈലീ രോഗങ്ങളുള്ളവർക്കും സൗജന്യ വാക്‌സിൻ നൽകും.
രാജ്യത്ത് ആരോഗ്യ പ്രവർത്തകർക്കായുള്ള ഒന്നാംഘട്ട വാക്‌സിനേഷനാണ് ഇപ്പോൾ നടക്കുന്നത്. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞതിന് പിന്നാലെ വീണ്ടും വലിയ വർദ്ധന വന്ന പശ്‌ചാത്തലത്തിൽ കൂടിയാണ് രണ്ടാംഘട്ട വാക്‌സിനേഷൻ നടത്തുന്നത്.
ജനിതക വ്യത്യാസം വന്ന കോവിഡ് വേരിയന്റുകൾ മൂലമാണോ രാജ്യത്തെ കോവിഡ് ബാധ കുത്തനെ കൂടിയതെന്ന സംശയം പല ആരോഗ്യ വിദഗ്‌ധരും ഉന്നയിച്ചിരുന്നു. എന്നാൽ അതല്ല കാരണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കുന്നത്. നിലവിൽ കൂടുതൽ കോവിഡ് കേസുകളുള്ള കേരളത്തിലും മഹാരാഷ്‌ട്രയിലും കൂടുതൽ വേഗത്തിൽ വാക്‌സിൻ വിതരണം നടത്തണമെന്ന ആവശ്യം സജീവമാണ്.
1,47,00ത്തോളം പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ഇപ്പോൾ ചികിൽസയിലുള്ളത്. രാജ്യത്ത് ഇതുവരെ 11 മില്യൺ കോവിഡ് രോഗബാധിതരാണ് ഉണ്ടായിട്ടുള്ളത്. അമേരിക്ക കഴിഞ്ഞാൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്‌ഥാനം ഇന്ത്യക്കാണ്. 1,56,000 പേർ ഇത് വരെ കോവിഡ് ബാധിച്ച് മരിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം വിപുലമായി ആന്റിബോഡികൾ പരിശോധിച്ച പശ്‌ചാത്തലത്തിൽ രാജ്യത്തെ യഥാർഥ കോവിഡ് ബാധിതരുടെ എണ്ണം റിപ്പോർട് ചെയ്‌തതിനേക്കാൾ എത്രയോ കൂടുതലാകാമെന്ന് വ്യക്‌തമാവുകയും ചെയ്‌തിരുന്നു.
ജനിതകഭേദം വന്ന കോവിഡ് വൈറസുകൾ മൂന്നെണ്ണമാണ് രാജ്യത്ത് പ്രധാനമായും റിപ്പോർട് ചെയ്‌തിട്ടുള്ളത്. ഇതിൽ ഏറ്റവും പ്രധാനം N440K, E484Q എന്നിവയാണ്. യുകെ വകഭേദം ഇതുവരെ 187 പേരിൽ കണ്ടെത്തി. സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ വൈറസ് വകഭേദം ആറ് പേർക്കാണ് കണ്ടെത്തിയത്.
Also Read: ചൂട് കൂടുന്നു, ജാഗ്രത വേണം; ദുരന്ത നിവാരണ അതോറിറ്റി