ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗം ഏപ്രിൽ പകുതിയോടെ തീവ്രമാകുമെന്ന് എസ്‌ബിഐ (സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) റിപ്പോർട്. ഏപ്രിൽ 15 മുതൽ 100 ദിവസം വരെ രണ്ടാം തരംഗം നീണ്ടുനിന്നേക്കാമെന്നും ഈ കാലയളവിൽ 25 ലക്ഷം പേർക്കെങ്കിലും രോഗം ബാധിക്കാൻ സാധ്യതയുണ്ടെന്നും എസ്‌ബിഐയുടെ റിപ്പോർട്ടിൽ പറയുന്നു.
ഇനിയൊരു ലോക്ക്‌ഡൗണും നിയന്ത്രണങ്ങളും ഫലം കാണില്ല. അതിനാൽ കോവിഡ് പ്രതിരോധ വാക്‌സിൻ എല്ലാവരിലും എത്തിക്കണം. നിലവിൽ പ്രതിദിനം 34 ലക്ഷം പേർക്കാണ് വാക്‌സിൻ നൽകുന്നത്. ഇത് 40-45 ലക്ഷമായി ഉയർത്തണം. 45 വയസിന് മുകളിലുള്ള പൗരൻമാർക്കുള്ള കുത്തിവെപ്പ് നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ വൻ വർധനയാണ് ഉണ്ടായത്. 24 മണിക്കൂറിനിടെ 53,476 ആളുകൾക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,17,87,534 ആയി ഉയർന്നു. ഒപ്പം തന്നെ 24 മണിക്കൂറിൽ രാജ്യത്ത് 251 കോവിഡ് മരണങ്ങളും സ്‌ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് ബാധയെ തുടർന്ന് രാജ്യത്ത് ഇതുവരെ മരിച്ച ആകെ ആളുകളുടെ എണ്ണം 1,60,692 ആണ്.
Also Read: കോവിഡ്; ഡെൽഹിയിൽ ഇന്ന് നാലു മാസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന