കണ്ണൂർ: തളിപ്പറമ്പ് സിപിഐഎമ്മിലെ വിഭാഗീയതയെ തുടർന്ന് രാജിവെച്ച ബ്രാഞ്ച് സെക്രട്ടറിമാരുടെ രാജി സ്വീകരിക്കില്ല. മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരുടെയും രാജി സ്വീകരിക്കണ്ടെന്ന് ഏരിയാ നേതൃത്വം ലോക്കൽ കമ്മിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിഭാഗീയതയിൽ തൽക്കാലം നടപടി വേണ്ടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. രാജിക്കത്ത് സമർപ്പിച്ച സെക്രട്ടറിമാരുമായി നേതാക്കൾ ചർച്ച നടത്തും. പ്രകടനത്തിൽ പങ്കെടുത്തവർ പാർട്ടി വിരുദ്ധരല്ലെന്നും ചില തെറ്റിദ്ധാരണയുടെ പേരിലാണ് ഒരു വിഭാഗം പാർട്ടിക്കെതിരെ പ്രകടനം നടത്തിയതെന്നും ഇവർ തിരിച്ചു വരുമെന്നാണ് പ്രതീക്ഷയെന്നും തളിപ്പറമ്പ് നോർത്ത് ലോക്കൽ സെക്രട്ടറി പറഞ്ഞു.
വിഭാഗീതയ്‌ക്ക് നേതൃത്വം നൽകിയ മുൻ ഏരിയാ കമ്മിറ്റി അംഗം കോമത്ത് മരളീധരൻ അടക്കമുള്ളവർക്ക് എതിരെ തൽക്കാലം നടപടി ഉണ്ടാവില്ല. അച്ചടക്ക നടപടികൾ കൂടുതൽ പൊട്ടിത്തെറികൾക്ക് വഴിവെക്കുമെന്ന നിലപാടിലാണ് നേതൃത്വം ഉള്ളത്. ബ്രാഞ്ച് സെക്രട്ടറിമാരായ മാന്തംകുണ്ട് കിഴക്ക് കെ സതീശൻ, മാന്തംകുണ്ട് പടിഞ്ഞാറ് ഡിഎം ബാബു എന്നിവരാണ് ലോക്കൽ കമ്മിറ്റിക്ക് രാജി കൈമാറിയത്. പുളിമ്പറമ്പ് പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി കെ മുകുന്ദനും പ്രാദേശിക വിഷയമുയർത്തി ലോക്കൽ കമ്മറ്റിക്ക് കത്ത് നൽകിയിട്ടുണ്ട്. ഇടഞ്ഞു നിൽക്കുന്നവരുമായി അടുത്ത ദിവസം തന്നെ ജില്ലാ നേതൃത്വം ചർച്ച നടത്തും.
തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ സെക്രട്ടറിയായി പുല്ലായിക്കൊടി ചന്ദ്രനെ വീണ്ടും തിരഞ്ഞെടുത്തതോടെ ആണ് വിഭാഗീയത പോസ്‌റ്ററുകളായും ശക്‌തി പ്രകടനമായും തെരുവിലെത്തിയത്. കോമത്ത് മുരളിയെ അനുകൂലിക്കുന്ന മാന്തംകുണ്ടിലെ പാർട്ടി അണികളെ തളിപ്പറമ്പിലെ നേതൃത്വം അടിച്ചമർത്തുന്നു എന്നായിരുന്നു ആക്ഷേപം. വിപി സന്തോഷ്, ഐഎം സവിത എന്നിവരെ ഒഴിവാക്കി, പിവി പദ്‌മനാഭനെ വീണ്ടും കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്തു. ഒപ്പം ലോക്കൽ പരിധിയിലില്ലാത്ത പികെ രാജേഷിനെ തിരഞ്ഞെടുത്തതുമാണ് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെയ്‌ക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
Most Read: ഷാരൂഖ് ഖാൻ ബിജെപിയിൽ ചേർന്നാൽ കഥമാറും, ലഹരിമരുന്ന് പഞ്ചസാരപ്പൊടിയാകും; വിമർശനം