അമൃത്‌സർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്‌ചയിൽ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് പഞ്ചാബ് സർക്കാർ. ജസ്‌റ്റിസ് എംഎസ് ഗിൽ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുക.
ഇതിനിടെ സുരക്ഷാ വീഴ്‌ചയിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിലും ഹരജി എത്തിയിട്ടുണ്ട്. ലോയേർസ് വോയ്‌സ് എന്ന സംഘടനയാണ് സുപ്രീം കോടതിയിൽ ഹരജി ഫയൽ ചെയ്‌തത്. വിഷയം ഗൗരവമുള്ളതാണെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എംവി രമണ നിരീക്ഷിച്ചു. ഹരജിയുടെ പകർപ്പ് പഞ്ചാബ് സർക്കാരിന് കൂടി നൽകാൻ കോടതി ആവശ്യപ്പെട്ടു. ഹരജി നാളെ പരിഗണിക്കും.
ഹുസൈനിവാലയിലെ ദേശീയ രക്‌തസാക്ഷി സ്‌മാരകത്തിൽ ആദരാഞ്‌ജലി അർപ്പിച്ച ശേഷം ഫിറോസ്‌പൂരിലെ റാലിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഭട്ടിൻഡയിൽ എത്തിയത്. മഴകാരണം ഹെലികോപ്റ്റർ മാർഗം ഹുസൈനിവാലയിലേക്ക് പോകുന്നത് ഒഴിവാക്കി. പകരം രണ്ടു മണിക്കൂർ സഞ്ചരിച്ച് റോഡുമാർഗം ഹുസൈനിവാലയിലേക്ക് പോകാൻ ക്രമീകരണം ഉണ്ടെന്ന് സംസ്‌ഥാന ഡിജിപി എസ്‌പിജിക്ക് ഉറപ്പു നൽകി.
എന്നാൽ ഹുസൈനിവാലയിൽ നിന്ന് 30 കിലോമീറ്റർ അകലെ പ്രതിഷേധക്കാർ വാഹനവ്യൂഹം തടഞ്ഞു. 15 മിനിറ്റിലധികം പ്രധാനമന്ത്രി ഒരു ഫ്‌ളൈ ഓവറിൽ കിടന്നു. എസ്‌പിജി ഉദ്യോഗസ്‌ഥർ കാറിനു ചുറ്റും നിരന്നു. പിന്നീട് ഭട്ടിൻഡയിലേക്ക് തന്നെ മടങ്ങാൻ എസ്‌പിജി പ്രധാനമന്ത്രിയെ ഉപദേശിച്ചു.
മടങ്ങുന്ന പ്രധാനമന്ത്രിയുടെ വാഹനത്തിന് പത്തു മീറ്റർ അകലെ വരെ പ്രതിഷേധക്കാർ എത്തിയതിന്റെ ചില ദൃശ്യങ്ങളും പുറത്തു വന്നു. തിരികെ ഭട്ടിൻഡയിൽ എത്തിയ പ്രധാനമന്ത്രി ഉദ്യോഗസ്‌ഥരോട് രോഷം പ്രകടിപ്പിച്ചു. ജീവനോടെ താൻ തിരികെ എത്തിയതിന് മുഖ്യമന്ത്രിയോട് നന്ദി അറിയിച്ചു കൊള്ളാൻ വിമാനത്താവളത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്‌ഥരോട് മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വഴിയിൽ കിടന്നത് കേന്ദ്രത്തിനും പഞ്ചാബ് സർക്കാരിനുമിടയിലെ വലിയ തർക്കമായി വളരുകയാണ്.
Most Read: കോവിഡ് ബാധിതർ വീട്ടിൽ കഴിയേണ്ടത് ഏഴു ദിവസം മാത്രം; പുതിയ മാർഗരേഖ