ശ്രീനഗർ: തെക്കൻ കശ്‌മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ഭീകരർ പുൽവാമയിലെ ഇമാദ് മുസാഫർ വാനി, ഹസൻപോറയിലെ അബ്‌ദുൾ റാഷിദ് തോക്കർ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും അൽ- ബദർ ഭീകര സംഘടനയുടെ പ്രവർത്തകരാണെന്നും പോലീസ് വ്യക്‌തമാക്കി.
കുൽഗാമിനും അനന്ത്‌നാഗിനും ഇടയിലുള്ള അതിർത്തിയിലെ ഹസൻപോറ ഗ്രാമത്തിൽ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ഞായറാഴ്‌ച രാത്രി സംയുക്‌ത സംഘം തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെ തീവ്രവാദികൾ വെടിയുതിർത്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് നിരോധിത ഭീകര സംഘടനയായ അൽ- ബദറിന്റെ രണ്ട് ഭീകരർ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കുകയും ചെയ്‌തു.
സുരക്ഷാ സേനയ്‌ക്കും സാധാരണക്കാർക്കും എതിരായ ആക്രമണം ഉൾപ്പടെ നിരവധി ഭീകര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ഗ്രൂപ്പുകളുടെ ഭാഗമായിരുന്നു ഇവർ. ഇതോടെ ജനുവരി 1 മുതൽ കേന്ദ്രഭരണ പ്രദേശത്തുടനീളമുള്ള ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 13 ആയി.
Also Read: നടിയെ ആക്രമിച്ച കേസ്; സംവിധായകൻ ബാലചന്ദ്ര കുമാറിന് പോലീസ് സംരക്ഷണം