പാലക്കാട്: സമ്പൂർണ ലോക്ക്‌ഡൗണിലെ ആദ്യ ദിനങ്ങളിൽ ജനങ്ങൾ സഹകരിച്ചുവെങ്കിലും പിന്നീട് ജാഗ്രത കുറഞ്ഞു വരുന്ന കാഴ്‌ചയാണ് സംസ്‌ഥാനത്ത് ഇപ്പോൾ കാണാൻ സാധിക്കുന്നത്. അതിർത്തികളിൽ കർശന പരിശോധന നടക്കുന്നുണ്ടെങ്കിലും പോലീസിന്റെ കണ്ണുവെട്ടിച്ച് ജനസഞ്ചാരം പതിവാകുകയാണ്. പാലക്കാട് ചെക്‌പോസ്‌റ്റുകളിൽ 24 മണിക്കൂറും പോലീസ് സാന്നിധ്യമുണ്ട്. അതിനാൽ, തമിഴ്‌നാട്ടിൽ നിന്ന് ഊടുവഴികളിലൂടെയാണ് ആളുകൾ കേരളത്തിലേക്ക് കടക്കുന്നത്.
ഇരുചക്ര വാഹനങ്ങളിൽ മദ്യം കടത്തുന്നവരും കുറവല്ല. സംസ്‌ഥാനത്തെ കോവിഡ് സ്‌ഥിതി നിയന്ത്രണ വിധേയമാക്കാൻ ആരോഗ്യ പ്രവർത്തകരും അധികൃതരും പോലീസും നിരന്തരം പരിശ്രമിക്കുമ്പോഴും ഒരു വിഭാഗം ജനങ്ങൾ ഇവ തകിടം മറിക്കാനുള്ള ശ്രമത്തിലാണ്. തുടർന്ന്, ഇത്തരം നിയന്ത്രണ ലംഘനങ്ങൾ തടയാൻ പഴുതടച്ചുള്ള പരിശോധനയും കർശന നടപടിയും ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
തമിഴ്‌നാട് ഭാഗത്ത് നിന്ന് വാളയാർ അതിർത്തിയിൽ ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങളെ കൃത്യമായി പരിശോധിച്ച ശേഷമാണ് കേരളത്തിലേക്ക് കടത്തി വിടുന്നത്. വാഹനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടെങ്കിലും പോലീസിന്റെ പരിശോധന ഒഴിവാക്കി വാളയാർ അണക്കെട്ട് പ്രദേശത്ത് കൂടി ഇരുചക്ര വാഹനങ്ങൾ പായുകയാണ്. ഇതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. തമിഴ്‌നാട് ഭാഗത്ത് നിന്ന് മദ്യം വാങ്ങി കേരളത്തിലേക്ക് ഊടുവഴികളിലൂടെ കടന്നുവരുന്നവരുമുണ്ട്. ഈ പ്രദേശങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു.
ഇതര സംസ്‌ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ കോവിഡ് ജാഗ്രതാ പോർട്ടലിൽ നിർബന്ധമായും രജിസ്‌റ്റർ ചെയ്‌തിരിക്കണം. അത്യാവശ്യമുള്ളതെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. അതേസമയം, അട്ടപ്പാടിയിലെ മുക്കാലി, താവളം, ഗുളിക്കടവ്, അഗളി, കോട്ടത്തറ, ആനക്കട്ടി, ഷോളയൂർ, എന്നിവിടങ്ങളിൽ പരിശോധന ശക്‌തമാക്കി. ജില്ലയിലെ അതിഥി തൊഴിലാളികൾക്കായി ബോധവൽക്കരണം നടത്തിയതിന് പുറമേ ചികിൽസക്കും താമസത്തിനും ക്രമീകരണങ്ങൾ തുടങ്ങിയിട്ടുണ്ട്.
Also Read: മദ്യശാലകൾ അടച്ചു; സംസ്‌ഥാനത്ത് മദ്യക്കടത്ത് രൂക്ഷം