തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്‌ഥാനത്തെ മദ്യശാലകൾ അടച്ചതോടെ ഇതര സംസ്‌ഥാനങ്ങളിൽ നിന്നുള്ള മദ്യക്കടത്ത് വർധിക്കുന്നു. കർണാടക, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് വിദേശമദ്യം എത്തുന്നത്. സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ ശക്‌തമാക്കിയതിന് പിന്നാലെ കഴിഞ്ഞ രണ്ടാഴ്‌ചക്കിടയിൽ കോഴിക്കോട് ജില്ലയിൽ നിന്ന് മാത്രമായി ആയിരത്തോളം കുപ്പി വിദേശമദ്യം പിടിച്ചെടുത്തതായി അധികൃതർ വ്യക്‌തമാക്കി. ഇത് കൂടാതെ വ്യാജവാറ്റ് കേസുകളും നിലവിൽ വർധിച്ചിട്ടുണ്ട്.
രോഗവ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളം, മാഹി എന്നിവിടങ്ങളിലെ മദ്യശാലകൾ അടഞ്ഞു കിടക്കുന്നതിനാൽ ഇരട്ടിയിലധികം ലാഭം ലക്ഷ്യമിട്ടുകൊണ്ടാണ് ഇപ്പോൾ മദ്യക്കടത്ത് നടക്കുന്നത്. പിടികൂടുന്ന മദ്യങ്ങളിൽ ഏറെയും കർണാടക, ഗോവ എന്നിവിടങ്ങളിൽ മാത്രം വിൽപനാനുമതി ഉള്ളവയാണ്. ഇന്നലെ മാത്രം വടകര പോലീസും, ആർപിഎഫും ചേർന്ന് 29 കുപ്പി ഗോവൻ മദ്യം പിടിച്ചിരുന്നു.
മദ്യക്കടത്ത് രൂക്ഷമായതിന് പുറമേ ഗ്രാമീണ മേഖലയിൽ വ്യാജവാറ്റും സജീവമായതായി റിപ്പോർടുകൾ വ്യക്‌തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് എക്‌സൈസ് സംഘം നടത്തിയത് പോലെയുള്ള പ്രത്യേക പരിശോധനകളാണ് ഇത്തവണയും നടത്തുന്നത്. പരിശോധനയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ നിന്നും കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ 3000ലധികം ലിറ്റർ വാഷ് എക്‌സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചിരുന്നു.
Read also : രാജ്യത്ത് കോവിഡ് വാക്‌സിൻ സൗജന്യമാക്കണം; എസ്എഫ്ഐ സുപ്രീം കോടതിയിൽ