ന്യൂഡെല്‍ഹി : ഉള്ളടക്കത്തിന് മേല്‍ നിയന്ത്രണം കൊണ്ട് വരാതെ ഇന്ത്യയില്‍ സിനിമകളോ ഡോക്യൂമെന്ററികളോ വെബ് സീരീസോ പ്രസിദ്ധീകരിക്കാനുള്ള രണ്ട് വേദികളാണ് നെറ്റ്ഫ്‌ളിക്‌സും ആമസോണ്‍ പ്രൈമും. എന്നാല്‍ ഇനി അവക്ക് മുകളിലും സെന്‍സര്‍ഷിപ്പിന്റെ കത്രികപ്പൂട്ട് കൊണ്ട് വരാനുള്ള നീക്കമാണ് രാജ്യത്ത് നടക്കുന്നത്. ഇവയുടെ ഉള്ളടക്കത്തിന് മേല്‍ നിയന്ത്രണം കൊണ്ട് വരണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള ഹരജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്‌തു. ഹരജിയില്‍ വാദം കേള്‍ക്കാമെന്ന് സമ്മതിച്ച കോടതി ഇത് സംബന്ധിച്ചു കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു.
നിലവില്‍ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങള്‍ക്ക് യാതൊരു വിധ നിയന്ത്രണവും ഏര്‍പ്പെടുത്താത്ത നെറ്റ്ഫ്‌ളിക്‌സിലും ആമസോണ്‍ പ്രൈമിലും സ്വയം നിയന്ത്രണം മാത്രമാണ് ഏക വഴി. പക്ഷേ രാജ്യത്തെ ചില കോടതികളില്‍ നിന്നും നേരത്തെ തന്നെ നെറ്റ്ഫ്‌ളിക്‌സിന്റെ ഉള്ളടക്കത്തില്‍ നിയന്ത്രണം കൊണ്ട് വന്നിട്ടുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
നെറ്റ്ഫ്‌ളിക്‌സില്‍ പ്രസിദ്ധീകരിച്ച ബാഡ് ബോയ്സ് ബില്യണേഴ്സില്‍ സഹാറ ഗ്രൂപ്പുടമ സുബ്രത റോയിയെ കുറിച്ചുള്ള എപ്പിസോഡ് തടഞ്ഞു കൊണ്ട് ബീഹാറിലെ അരാരിയ സിവില്‍ കോടതി ഉത്തരവ് ഇട്ടിരുന്നു. വൻ തുകകൾ വായ്‌പ എടുത്ത് രാജ്യം വിടുകയോ ജയിലിലാകുകയോ ചെയ്‌ത ശത കോടീശ്വരൻമാരെ കുറിച്ചുള്ള സീരീസാണ് ബാഡ് ബോയ്സ് ബില്യണേഴ്സ്. സീരീസ് പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ ഉത്തരവിന് എതിരെ നെറ്റ്ഫ്‌ളിക്‌സ് നല്‍കിയ ഹരജി പട്‌ന ഹൈക്കോടതി തള്ളിയിരുന്നു. ഇതേ രീതിയില്‍ വിജയ് മല്യയും, നീരവ് മോദിയും, രാമലിംഗരാജുവും സീരീസുകള്‍ക്കെതിരെ ഹരജി സമര്‍പ്പിച്ചിരുന്നു. ഇതോടെ സീരീസുകളുടെ റിലീസ് നീട്ടി വെക്കേണ്ടി വന്നെങ്കിലും രാമലിംഗരാജുവിന്റെ എപ്പിസോഡ് ഒഴികെ ബാക്കിയുള്ളവ റിലീസ് ചെയ്യാനുള്ള അനുമതി പിന്നീട് നെറ്റ്ഫ്‌ളിക്‌സിന് ലഭിച്ചു.
Read also : ഹത്രസ്; എ ഡി ജി പിയെ ശാസിച്ച് അലഹബാദ് ഹൈക്കോടതി