എറണാകുളം: അഗ്‌നിശമന സേനാംഗങ്ങൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയത് ഗുരുതര വീഴ്‌ചയെന്ന് റിപ്പോർട്. ദുരന്ത നിവാരണത്തിൽ പരിശീലനം നൽകിയത് മുൻകൂർ അനുമതി വാങ്ങാതെയാണെന്ന് കാണിച്ചുള്ള റിപ്പോർട് അഗ്‌നിരക്ഷാ സേന മേധാവി ബി സന്ധ്യ ആഭ്യന്തര വകുപ്പിന് നൽകി. ഉന്നത ഉദ്യോഗസ്‌ഥർ അടക്കം അഞ്ചുപേർക്കെതിരെ നടപടി എടുക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
സംഭവിച്ചത് ഗുരുതര വീഴ്‌ചയാണ്. സാധാരണ ഗതിയിൽ ഏതെങ്കിലും സംഘടനകൾക്ക് അഗ്‌നിരക്ഷാസേന പരിശീലനം നൽകാറില്ല. പരിശീലനം നൽകുന്നതിന് മുൻകൂർ അനുമതി വാങ്ങിയിട്ടുമില്ല. പോപ്പുലർ ഫ്രണ്ടിന്റെ അപേക്ഷയിൽ റീജണൽ മേഖലയിൽ തീരുമാനം എടുത്തെന്നും പരിശീലനം നൽകിയ റീജണൽ ഫയർ ഓഫിസർ ഉൾപ്പടെ അഞ്ചുപേർക്കെതിരെ നടപടി എടുക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
ബുധനാഴ്‌ച ആലുവയിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയിലാണ് അഗ്‌നിശമന സേനാംഗങ്ങൾ പങ്കെടുത്ത് പരിശീലനം നൽകിയത്. പോപ്പുലർ ഫ്രണ്ട് പുതുതായി രൂപം നൽകിയ റെസ്‌ക്യൂ ആൻഡ് റിലീഫ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്‌ഥാനതല ഉൽഘാടന പരിപാടിയിലാണ് അഗ്‌നിശമന സേനയെത്തിയത്. അഗ്‌നിശമന സേനാ ജീവനക്കാരായ ബി അനീഷ്, വൈഎ രാഹുൽദാസ്, എം സജാദ് എന്നിവരാണ് പരിശീലനം നൽകിയത്.
അപകടത്തിൽ നിന്നും ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികൾ അതിനായി ഉപകരണങ്ങൾ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ് പ്രവർത്തകർക്ക് പരിശീലനം നൽകിയത്. ഉൽഘാടന വേദിയിൽ വെച്ചായിരുന്നു പരിശീലനം. ഇതാണ് വിവാദത്തിന് ഇടയാക്കിയത്. പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയത് ചട്ടലംഘനമെന്ന് കാട്ടിബിജെപി അടക്കം രംഗത്ത് വന്നതോടെയാണ് അന്വേഷണം നടത്താൻ അഗ്‌നിശമന സേനാ മേധാവി ബി സന്ധ്യ ഉത്തരവിട്ടത്.
Most Read: പെരുമ്പാവൂരിൽ അസം സ്വദേശിനി വെട്ടേറ്റ് മരിച്ചനിലയിൽ; ഭർത്താവ് ഒളിവിൽ