ന്യൂഡെൽഹി: ഡെൽഹിയിലെ ഗോകുൽപൊരിയിൽ കുടിലുകൾക്ക് തീപിടിച്ച് ഏഴ് പേർ മരിച്ചു. 60 പേർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. മെട്രോ പിള്ളേർ നമ്പർ 12ന് സമീപമുള്ള കുടിലുകൾക്കാണ് ഇന്നലെ അർധരാത്രി തീപിടിച്ചത്. 60 കുടിലുകൾ പൂർണമായി കത്തിനശിച്ചിട്ടുണ്ട്. അഗ്‌നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്ന് ഡെൽഹി ഫയർഫോഴ്‌സ് വിഭാഗം അറിയിച്ചു.
13 അഗ്‌നിരക്ഷാ സേനാ യൂണിറ്റുകൾ സ്‌ഥലത്ത് എത്തിയതായി അധികൃതർ അറിയിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചതെന്നും, പോലീസും ഫയർഫോഴ്‌സും ഉടൻ തെന്നെ സ്‌ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തിയെന്നും അഡിഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ദേവേഷ് കുമാർ മഹ്‌ള വ്യക്‌തമാക്കി.
പുലർച്ചെ ഒരു മണിയോടെയാണ് ഗോകുൽപുരി പ്രദേശത്ത് തീപിടിത്തം ഉണ്ടായത്. നാല് മണിയോടെ തീ ഏറെക്കുറെ അണയ്‌ക്കാനായി. നിലവിൽ സ്‌ഥിതി നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സ്‌ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സ്‌ഥലം സന്ദർശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്‌തമല്ല. സ്‌ഥലത്ത് പരിശോധന നടക്കുകയാണ്.
Most Read: മെലിറ്റോപ്പോൾ മേയറെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയി