കൊച്ചി: മഴ കനത്തതോടെ ചെല്ലാനം തീരദേശവാസികളുടെ ദുരിതം വർധിക്കുന്നു. അടുത്തകാലത്ത് ചെല്ലാനം കണ്ട ഏറ്റവും വലിയ കടൽക്ഷോഭമാണ് ആഴ്‌ചകൾക്ക് മുൻപ് സംഭവിച്ചത്. അപ്രതീക്ഷിതമായി കടന്നുവന്ന ന്യൂനമർദ്ദവും ചുഴലിക്കാറ്റും തീരദേശത്ത് ദുരിതം വിതച്ചാണ് കടന്നുപോയത്. കൊച്ചിയിലെ ചെല്ലാനമെന്ന കടലോര ഗ്രാമം ഇന്നറിയപ്പെടുന്നത് വര്‍ഷംതോറും ഉണ്ടാകുന്ന കടലാക്രമണങ്ങളിലൂടെയാണ്. വിവിധ സർക്കാരുകൾ മാറി മാറി ഭരണം നടത്തിയിട്ടും ചെല്ലാനം നിവാസികളുടെ ദുരിതത്തിന് അറുതി വരുത്താൻ സാധിച്ചില്ല എന്നതാണ് വാസ്‌തവം.
കഴിഞ്ഞ ഏതാനും നാളുകളായി ചെല്ലാനത്തെ ഏഴ് കിലോമീറ്ററോളം സ്‌ഥലത്ത് കാര്യമായ തീരശോഷണം ഉണ്ടായതായാണ് പഠനങ്ങള്‍ വ്യക്‌തമാക്കുന്നത്. കഴിഞ്ഞ കടല്‍ കയറ്റത്തില്‍ വീടുകള്‍ തകര്‍ന്ന ഭാഗം ഇപ്പോള്‍ കടലായി മാറി. ഈ ദുരന്തത്തിൽ മാത്രം ചെല്ലാനത്ത് 58 വീടുകള്‍ പൂര്‍ണമായും തകര്‍ന്നുവെന്നാണ് ഔദ്യോഗിക കണക്ക്. ഭാഗികമായി തകര്‍ന്ന വീടുകല്ലുടെ എണ്ണം 112. ചെല്ലാനം മേഖലയിലെ ഏഴ് കിലോമീറ്റര്‍ ചുറ്റളവില്‍ കാര്യമായ തീര ശോഷണവും സംഭവിച്ചു. ചെല്ലാനം ബസാര്‍, മറുവാക്കാട്, കമ്പനിപ്പടി തുടങ്ങിയ ഇടങ്ങളിലെല്ലാം എല്ലാം കടല്‍ പത്തു മീറ്ററോളം കരയിലേക്ക് കയറി. ഇപ്പോള്‍ അവിടമെല്ലാം കടല്‍ ആയി മാറിയിരിക്കുകയാണ്.
ജിയോ ബാഗുകള്‍ അശാസ്‌ത്രീയമായി നിരത്തിയതും, കടല്‍ കയറ്റത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിയാത്തതിന് കാരണം ആയിരുന്നു. ഒരു മഴക്കാലം കൂടി വരുമ്പോള്‍ തീരദേശവാസികൾ ആശങ്കയിലാണ്.
Also Read: കുഴൽപ്പണക്കേസ്; അന്വേഷണം സുരേന്ദ്രന്റെ മകനിലേക്ക്; മൊഴിയെടുക്കും