കാബൂള്‍: അഫ്‌ഗാനിസ്‌ഥാനില്‍ സ്‌ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്നു. ദേശീയ പതാകയുമായി സ്വാതന്ത്ര്യദിനം ആഘോഷിച്ച പൗരൻമാര്‍ക്ക് നേരെ താലിബാന്‍ വെടിവെപ്പ് നടത്തിയതായി റിപ്പോര്‍ട് പുറത്തുവന്നു.
അസദാബാദിലും ജലാലാബാദിലുമാണ് ആക്രമണം നടന്നത്. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടുവെന്നും അതിലൊരാൾ പതാകയേന്തിയ സ്‍ത്രീയാണെന്നും അല്‍ജസീറ റിപ്പോര്‍ട് ചെയ്യുന്നു. വെടിവെപ്പിൽ എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. രാജ്യത്തെ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം.
അതേസമയം തങ്ങളുടെ മുഴുവൻ പൗരൻമാരെയും ഒഴിപ്പിക്കുന്നത് വരെ അഫ്‌ഗാനിസ്‌ഥാനിൽ അമേരിക്കൻ സൈന്യം തുടരുമെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ വ്യക്‌തമാക്കി.
അഫ്‌ഗാനിൽ നിന്നും സൈനിക പിൻമാറ്റം നടത്തുന്നതിനെതിരെ നിരവധി വിമർശനങ്ങൾ ബൈഡൻ നേരിട്ടിരുന്നു. കൂടാതെ യുഎസിലെ നിയമ വിദഗ്‌ധരും സൈനിക പിൻമാറ്റം നീട്ടണമെന്ന് വ്യക്‌തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യം അഫ്‌ഗാനിൽ തുടരുമെന്ന് ബൈഡൻ അറിയിച്ചത്.
Read also: ഹിന്ദു, സിഖ് വിഭാഗക്കാർക്ക് താലിബാൻ സുരക്ഷ ഉറപ്പുനൽകി; അകാലിദൾ