ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ ഹിന്ദു, സിഖ് വിഭാഗക്കാരുടെ സുരക്ഷ താലിബാൻ ഉറപ്പുനൽകിയതായി അകാലിദൾ നേതാവ് മഞ്‌ജീന്ദർ സിങ് സിർസ. അഫ്‌ഗാനിലെ വിവരങ്ങൾ അറിയാൻ കാബൂൾ ഗുരുദ്വാര പ്രസിഡണ്ടുമായി ബന്ധപ്പെട്ടെന്നും സിർസ വ്യക്‌തമാക്കി. താലിബാൻ വക്‌താക്കൾ കാബൂളിലെ കർതെ പാർവൺ സാഹിബ് ഗുരുദ്വാരയിലെത്തി നേതാക്കളെ കാണുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സിർസ ട്വിറ്ററിലൂടെ പങ്കുവെച്ചു.
താലിബാന്റെ രാഷ്‌ട്രീയകാര്യ വക്‌താവായ എം നസീമും 76 സെക്കന്റ് നീളുന്ന വീഡിയോ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. അഫ്‌ഗാനിലെ ഹിന്ദുക്കളും സിഖുകാരും ഭയപ്പെടേണ്ടതില്ലെന്നും ജീവനും സ്വത്തിനും സുരക്ഷ ലഭിക്കുമെന്നും താലിബാൻ നേതാക്കൾ ഉറപ്പുനൽകിയതായി വീഡിയോയിൽ പറയുന്നു.
കാബൂളിലെ ഗുരുദ്വാരയിൽ ഏകദേശം 200 സിഖുകാർ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. ഇവരെ തിരിച്ചെത്തിക്കാൻ നടപടിയെടുക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർ സിങ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇവരെ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രം ഉറപ്പും നൽകിയിട്ടുണ്ട്.
Also Read: ലവ് ജിഹാദ് നിയമം പൂർണമായും നടപ്പാക്കാൻ സാധിക്കില്ല; ഗുജറാത്ത് ഹൈക്കോടതി