ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ് തിരഞ്ഞെടുക്കപ്പെട്ടു. അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട ഇമ്രാൻ ഖാന്റെ പിൻഗാമിയായാണ് ഷഹബാസ് ഷെരീഫിനെ എതിരില്ലാതെ തിരഞ്ഞെടുത്തത്. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷഹബാസ്.
പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയ നാഷണൽ അസംബ്‌ളിയിൽ ഞായറാഴ്‌ച ആരംഭിച്ചിരുന്നു. ഷെഹബാസിനെ തിരഞ്ഞെടുത്ത സാഹചര്യത്തിൽ ഇമ്രാൻ ഖാൻ പാക് നാഷണൽ അസംബ്‌ളിയിൽ നിന്ന് രാജിവെച്ചു. ‘കള്ളൻമാർക്കൊപ്പം സഭയിൽ ഇരിക്കാനില്ല’ എന്ന പ്രതികരണത്തോടെയാണ് ഇമ്രാൻ ഖാൻ രാജി പ്രഖ്യാപിച്ചത്. അഴിമതിക്കാരെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത നടപടി രാജ്യത്തോടുള്ള അവഹേളനമാണെന്നും ഇമ്രാൻ ഖാൻ പ്രതികരിച്ചു.
അഴിമതി, സാമ്പത്തിക ദുർഭരണം, നിരുത്തരവാദിത്ത പരമായ വിദേശനയം എന്നിവ ആരോപിച്ച് മാർച്ച് എട്ടിനാണ് ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഭരണപക്ഷത്തെ പ്രധാന കക്ഷികളും പ്രമേയത്തെ പിന്തുണച്ചു. ഇതോടെ സർക്കാരിന്റെ ഭൂരിപക്ഷം നഷ്‌ടമാവുകയായിരുന്നു. ഏപ്രിൽ മൂന്നിന് നടത്താനിരുന്ന അവിശ്വാസ വോട്ടെടുപ്പ് ഡെപ്യൂട്ടി സ്‌പീക്കർ ഖാസിം സൂരി അപ്രതീക്ഷിതമായി നിരാകരിക്കുകയായിരുന്നു. തുടർന്ന് ഇമ്രാന്റെ ശുപാർശ പ്രകാരം പ്രസിഡണ്ട് ആരിഫ് ആൽവി ദേശീയസഭ പിരിച്ചുവിട്ടു.
തുടർന്ന് ഈ രണ്ട് നടപടികളും സുപ്രീം കോടതി റദ്ദാക്കുകയും ദേശീയസഭ പുനഃസ്‌ഥാപിച്ച് അവിശ്വാസ വോട്ടെടുപ്പ് നടത്താൻ നിർദ്ദേശിക്കുകയുമായിരുന്നു. 2018ലാണ് ഇമ്രാൻ ഖാൻ പാക് പ്രധാനമന്ത്രിയായി അധികാരമേറ്റത്.
Most Read: മനുഷ്യന്റേത് പോലുള്ള ചുണ്ടുകൾ, ഒന്നര മീറ്റർ നീളം; അപൂർവ ജീവി തീരത്തടിഞ്ഞു