ന്യൂഡെൽഹി: ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ)യുടെ വിർച്വൽ ഉച്ചകോടി ചൊവ്വാഴ്‌ച നടക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കും. ചൈനയും പാകിസ്‌ഥാനും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഗാൽവാൻ സംഘർഷത്തിനുശേഷം നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡണ്ട് ഷീ ജിൻപിങ്ങും ഒരേ വേദി പങ്കിടുന്നുവെന്ന പ്രത്യേകതയും ഷാങ്ഹായ് ഉച്ചകോടിക്കുണ്ട്.
കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ നിയന്ത്രണ രേഖയിലെ ചൈനീസ് കടന്നുകയറ്റം ചെറുക്കുന്നതിനിടെ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ചൈനീസ് സേനയിലും ആൾനാശമുണ്ടായി. എന്നാൽ ഇതുസംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ ചൈന ഇതുവരെയും തയാറായിട്ടില്ല. ഗാൽവാൻ സംഘർഷത്തെ തുടർന്ന് ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധത്തിനും ഉലച്ചിൽ സംഭവിച്ചിരുന്നു. നിയന്ത്രണ രേഖക്ക് സമീപം ചൈന വൻ സൈനിക വിന്യാസം നടത്തുകയും ചെയ്‌തിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷാവസ്‌ഥ നിലനിൽക്കുന്നതിനിടെയാണ് മോദിയും ജിൻപിങ്ങും ഒരേ വേദി പങ്കിടാൻ ഒരുങ്ങുന്നത്.
ഉച്ചകോടിക്ക് പുറമെ ഈ മാസം നടക്കുന്ന മറ്റു രണ്ട് ചടങ്ങുകളിലും ഇരുവരും പങ്കെടുക്കുന്നുണ്ട്. ഈ മാസം 17ന് നടക്കുന്ന ബ്രിക്‌സ് വിർച്വൽ ഉച്ചകോടി, 21, 22 തീയതികളിലായി നടക്കുന്ന ജി20 വിർച്വൽ ഉച്ചകോടി എന്നിവയാണവ. ഇന്ത്യ, ചൈന, പാകിസ്‌ഥാൻ എന്നീ രാജ്യങ്ങൾക്ക് പുറമെ റഷ്യ, കസാഖിസ്‌ഥാൻ, കിർഗിസ്‌ഥാൻ, താജിക്കിസ്‌ഥാൻ, ഉസ്ബക്കിസ്‌ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കൻമാരും നാളെ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കും.
Read also: മാദ്ധ്യമ വിചാരണ; റിപ്പബ്‌ളിക് ടിവിക്കും ടൈംസ് നൗവിനും നോട്ടീസയച്ച് ഡെല്‍ഹി ഹൈക്കോടതി