മുംബൈ: കേന്ദ്രമന്ത്രി, നീതി ആയോഗ് അധ്യക്ഷൻ എന്നീ സ്‌ഥാനങ്ങൾ ബിജെപി വാഗ്‌ദാനം ചെയ്‌തെന്ന ആരോപണം തള്ളി എൻസിപി അധ്യക്ഷൻ ശരത് പവാർ. കഴിഞ്ഞ ശനിയാഴ്‌ച പൂനെയിൽ വെച്ച് അജിത് പവാറുമായി ശരത് പവാർ നടത്തിയ കൂടിക്കാഴ്‌ചക്ക് പിന്നാലെയാണ് ഇത്തരം ആരോപണങ്ങൾ പുറത്തുവന്നത്. എന്നാൽ, കേൾക്കുന്നതെല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്ന് ശരത് പവാർ വ്യക്‌തമാക്കി.
ഞാൻ പാർട്ടിയിലെ മുതിർന്ന നേതാവാണ്. ആരാണ് എനിക്ക് പദവി വാഗ്‌ദാനം ചെയ്യുക? കൂടിക്കാഴ്‌ച നടന്നതെന്ന് ഞാൻ നിഷേധിക്കുന്നില്ല. കുടുംബത്തിന്റെ തലവൻ എന്ന നിലയിൽ കുടുംബാംഗങ്ങളോട് എനിക്ക് സംസാരിക്കേണ്ടതുണ്ട്. ഇതെല്ലാം അഭ്യൂഹങ്ങളാണ്. യാഥാർഥ്യങ്ങളുമായി ബന്ധമില്ല. രാഷ്‌ട്രീയ ചർച്ചകളൊന്നും നടന്നിട്ടില്ല. പൃഥ്വിരാജ് ചവാൻ എന്താണ് പറഞ്ഞതെന്ന് എനിക്ക് അറിയില്ല- ശരത് പവാർ പറഞ്ഞു.
അജിത് പവാറുമായുള്ള കൂടിക്കാഴ്‌ചക്ക് പിന്നാലെ ശരത് പവാറിന് കേന്ദ്രമന്ത്രി സ്‌ഥാനം വാഗ്‌ദാനം ചെയ്‌തുവെന്ന് കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ ആരോപിച്ചിരുന്നു. പാർട്ടി പിളർത്തി എൻഡിഎ ക്യാമ്പിലെത്തിയ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറുമായി ശരത് പവാർ നടത്തിയ രഹസ്യ കൂടിക്കാഴ്‌ചയിൽ സഖ്യകക്ഷികൾക്ക് മുറുമുറുപ്പുണ്ട്. പൂനെയിൽ ഇരുവരും തമ്മിൽ കണ്ടതിൽ കോൺഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) പാർട്ടികൾ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.
Most Read| ‘സർക്കാരിനെ വിമർശിക്കുന്നവരെ വേട്ടയാടുന്നു’; ഭയപ്പെടില്ലെന്ന് മാത്യു കുഴൽനാടൻ