കൊൽക്കത്ത: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തുന്ന യോഗങ്ങളെ വിമർശിച്ച പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ കലിതുള്ളി ബിജെപി നേതാവ് സുവേന്തു അധികാരി. ഭരണത്തില്‍ താല്‍പര്യമില്ലെന്ന് മമത വീണ്ടും വ്യക്‌തമാക്കിയെന്നും പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്‌ചയെ രാഷ്‌ട്രീയവല്‍ക്കരിച്ചെന്നും ബിജെപി എംഎൽഎ സുവേന്തു അധികാരി ആരോപിച്ചു.
“കഴിഞ്ഞ ഏതാനും മാസങ്ങളായി മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നിരവധി മീറ്റിങ്ങുകൾ നടത്തിയിട്ടുണ്ട്. മമതാ ബാനർജി എത്ര മീറ്റിങ്ങിൽ പങ്കെടുത്തു? പൂജ്യം. ഇപ്പോൾ സംസാരിക്കാൻ അവസരം നിഷേധിച്ചുവെന്ന് പറഞ്ഞ് അവർ പ്രധാനമന്ത്രി-ഡിസ്‌ട്രിക്‌ട് മജിസ്‌ട്രേറ്റ് യോഗത്തെ ഹൈജാക്ക് ചെയ്യുന്നു,” – സുവേന്തു പറഞ്ഞു.
മുഖ്യമന്ത്രിമാരുമായി നരേന്ദ്ര മോദി നടത്തുന്ന യോഗങ്ങള്‍ വന്‍പരാജയമാണെന്ന് മമതാ ബാനര്‍ജി പറഞ്ഞിരുന്നു. യോഗങ്ങളില്‍ മുഖ്യമന്ത്രിമാര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കുന്നില്ലെന്നും മുഖ്യമന്ത്രിമാരെ കളിപ്പാവകളായാണ് കാണുന്നതെന്നും രാജ്യത്ത് ഏകാധിപത്യ ഭരണമാണ് നിലനില്‍ക്കുന്നതെന്നും മമത കുറ്റപ്പെടുത്തിയിരുന്നു.
ഓക്‌സിജന്‍, വാക്‌സിന്‍, കോവിഡ് മരുന്നുകള്‍ എന്നിവ സംബന്ധിച്ചുള്ള സംസ്‌ഥാനങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും മോദി വഴുതിമാറുകയാണ്. ഫെഡറല്‍ സംവിധാനം തകര്‍ന്നു. വലിയ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കാന്‍ സമയമുള്ള കേന്ദ്രത്തിന് മുഖ്യമന്ത്രിമാരെ കേള്‍ക്കാന്‍ മാത്രം സമയമില്ല. രാജ്യം ഇത്രയും നിര്‍ണായകമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും പ്രധാനമന്ത്രി എല്ലാം നിസാരമായാണ് എടുക്കുന്നത്; എന്നിങ്ങനെയായിരുന്നു മമതയുടെ വിമർശനം.
Also Read: കുംഭമേള, ചാർധാം തീർഥാടനം: കോവിഡ് മാനദണ്ഡങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടു; ഉത്തരാഖണ്ഡ് ഹൈക്കോടതി