മുംബൈ: ഗോമാംസ നിരോധനവുമായി ബന്ധപ്പെട്ട് ഭാഗമായി രാജ്യത്ത് നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ബിജെപി പരസ്യമായി മാപ്പ് പറയണമെന്ന് മഹാരാഷ്‍ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ജനങ്ങൾ ബീഫ് കഴിക്കണമെന്ന് ആഹ്വാനം ചെയ്‌ത് മേഘാലയയിലെ ബിജെപി മന്ത്രി സന്‍ബോര്‍ ഷുലായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ഉദ്ദവിന്റെ പ്രതികരണം.
‘ബീഫ് കഴിക്കണമെന്ന് മേഘാലയയിലെ ബിജെപി മന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്‌തിരിക്കുകയാണ്. അദ്ദേഹം ചതിയനാണെന്നും തൂക്കിക്കൊല്ലണമെന്നും ഇപ്പോളാരും പറയുന്നില്ല. എന്നാൽ ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ആള്‍ക്കൂട്ടം കൊലചെയ്‌തവരോടും ആക്രമണങ്ങളില്‍ ക്രൂരമായി പരിക്കേറ്റവരോടും ബിജെപി പരസ്യമായി മാപ്പ് പറയണം. കാരണം ബിജെപി മന്ത്രി തന്നെയാണ് ഇപ്പോള്‍ ബീഫിനെ പിന്തുണച്ച് എത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ ബിജെപി ഒരു നിലപാട് വ്യക്‌തമാക്കേണ്ടതാണ്’- ശിവസേന മുഖപത്രമായ സാമ്‌നയിലെഴുതിയ ലേഖനത്തിൽ ഉദ്ദവ് പറഞ്ഞു.
ഉത്തര്‍പ്രദേശ്, ഡെല്‍ഹി, മഹാരാഷ്‍ട്ര എന്നിവിടങ്ങളില്‍ പശുവിനെ മാതാവായി കാണണമെന്ന് പറയുകയും അതേസമയം ഗോവ, കേരളം, വടക്ക്-കിഴക്കന്‍ സംസ്‌ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഈ നിലപാട് മാറ്റുകയുമാണ് ബിജെപി ചെയ്യുന്നതെന്നും ഉദ്ദവ് പറഞ്ഞു. സംസ്‌ഥാനങ്ങള്‍ക്ക് അനുസരിച്ച് നിലപാടില്‍ വെള്ളം ചേര്‍ക്കുകയാണ് ബിജെപിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂലൈ 31നാണ് ജനങ്ങളോട് കൂടുതല്‍ ബീഫ് കഴിക്കാന്‍ ആഹ്വാനം ചെയ്‌ത് മേഘാലയയിലെ ബിജെപി മന്ത്രി സന്‍ബോര്‍ ഷുലായി രംഗത്തെത്തിയത്. ഇന്ത്യ ജനാധിപത്യ രാജ്യം ആണെന്നും ഇവിടെ ജനങ്ങൾക്ക് ആവശ്യമുള്ളതും ഇഷ്‌ടമുള്ളതും കഴിക്കാമെന്നും മന്ത്രി പറഞ്ഞു. മട്ടണ്‍, ചിക്കന്‍, മീൻ എന്നിവ കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ബീഫ് കഴിക്കാന്‍ ഞാന്‍ ജനങ്ങളെ പ്രോൽസാഹിപ്പിക്കും. ഗോവധം ബിജെപി കൊണ്ടുവരുമെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
മേഘാലയ മന്ത്രിസഭയില്‍ മൃഗപരിപാലന വകുപ്പ് മന്ത്രിയായ ഇദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പരാമർശിച്ചത്. അസമില്‍ കന്നുകാലികളുടെ കയറ്റുമതി നിയന്ത്രണവുമായി ബന്ധപ്പെട്ട പുതിയ നിയമം മേഘാലയയെ ബാധിക്കില്ലെന്നും ബിജെപി മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് അസം മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
Read also: ‘ദളിത് പെൺകുട്ടിയും ഇന്ത്യയുടെ മകളാണ്’; ഒൻപതുകാരിയുടെ കൊലപാതകത്തിൽ രാഹുൽ ഗാന്ധി