ന്യൂഡെല്‍ഹി: ഒൻപത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദളിത് പെണ്‍കുട്ടിയും ഇന്ത്യയുടെ മകളാണെന്നാണ് രാഹുല്‍ പറഞ്ഞത്.
“ദളിതരുടെ മകള്‍ ഇന്ത്യയുടെ മകള്‍ കൂടിയാണ്” എന്നായിരുന്നു രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്. ഒളിമ്പിക്‌സിലെ ഇന്ത്യന്‍ വനിതകളുടെ പ്രകടനത്തെ പിന്തുണച്ച് ഇന്ത്യയുടെ അഭിമാനമായ പെണ്‍മക്കളാണ് വിജയികളെന്ന് അഭിനന്ദിക്ക് നിരവധി പ്രമുഖർ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ട്വീറ്റ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. ബുധനാഴ്‌ച പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡെല്‍ഹി കന്റോൺമെന്റ് പ്രദേശത്തെ ശ്‌മശാനത്തോട് ചേര്‍ന്നുള്ള വാടകവീട്ടിൽ താമസിക്കുന്ന ദളിത് പെൺകുട്ടിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശ്‌മശാനത്തിലെ കൂളറിൽ നിന്ന് തണുത്ത വെള്ളം ശേഖരിക്കാൻ പോയ പെൺകുട്ടി വീട്ടിൽ തിരികെവന്നില്ല. മകളെ കാണായതോടെ തിരക്കി ഇറങ്ങിയ മാതാവിന് ശ്‌മശാനത്തിലെ പുരോഹിതനും കൂട്ടാളികളുമാണ് കുട്ടിയുടെ മൃതദേഹം കാട്ടിക്കൊടുത്തത്. കൂളറില്‍ നിന്ന് വെള്ളം കുടിക്കുന്നതിനിടെ കുട്ടി ഷോക്കടിച്ച് മരിച്ചുവെന്നാണ് പുരോഹിതൻ കുട്ടിയുടെ ബന്ധുക്കളെ അറിയിച്ചത്.
കൂടാതെ പോലീസിനെ വിവരമറിയിച്ചാല്‍ അവര്‍ മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിന് അയക്കുമെന്നും അവയവങ്ങള്‍ മോഷണം പോകുമെന്നും പുരോഹിതന്‍ കുട്ടിയുടെ അമ്മയെ തെറ്റിദ്ധരിപ്പിച്ചു. കുടുംബത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി മൃതദേഹം ഉടന്‍ ദഹിപ്പിക്കുകയും ചെയ്‌തു. എന്നാല്‍, കുട്ടിയുടെ കൈത്തണ്ടയിലും മുട്ടിലും പൊള്ളലേറ്റ പാടുകളും ചുണ്ട് നീല നിറമായി മാറിയതും മാതാപിതാക്കള്‍ ശ്രദ്ധിച്ചിരുന്നു.
ഒടുവില്‍, തങ്ങളുടെ സമ്മതമില്ലാതെ മകളുടെ മൃതദേഹം സംസ്‌കരിച്ച വിവരം അയല്‍ക്കാരോട് പറഞ്ഞതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. ഇതോടെ നാട്ടുകാർ പ്രതിഷേധിക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്‌തു. ശ്‌മശാനത്തില്‍ വച്ച് പുരോഹിതൻ കുട്ടിയെ ബലാൽസംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തിയെന്നാണ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പുരോഹിതൻ രാധേശ്യാമിനെയും ശ്‌മശാനം ജീവനക്കാരായ സാലിം, ലക്ഷ്‌മിനാരായണ്‍, കുല്‍ദീപ് എന്നിവരെയും അറസ്‌റ്റ് ചെയ്‌തു.
Read also: ഒൻപതുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; ഡെൽഹിയിൽ പ്രതിഷേധം ശക്‌തം