ന്യൂഡെൽഹി: ഒൻപത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യ തലസ്‌ഥാനത്ത് പ്രതിഷേധം കനക്കുന്നു. നാട്ടുകാർ റോഡ് തടഞ്ഞ് ധർണ നടത്തുകയാണ്. സംഭവത്തിൽ ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷൻ കേസെടുത്തു.
ആഗസ്‌റ്റ് ഒന്നിന് ഡെൽഹി കന്റോൺമെന്റ് മേഖലക്ക് സമീപമുള്ള പുരാന നംഗലിലാണ് സംഭവം നടന്നത്. എന്നാൽ 24 മണിക്കൂറിന് ശേഷമാണ് പോലീസിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതിനു പിന്നാലെയാണ് സ്‍ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ പ്രതിഷേധം ആരംഭിച്ചത്. കുറ്റവാളികൾക്ക് വധശിക്ഷ ഉറപ്പാക്കണമെന്നാണ് അവരുടെ ആവശ്യം.
ഡെല്‍ഹി കന്റോൺമെന്റ് പ്രദേശത്തെ ശ്‌മശാനത്തോട് ചേര്‍ന്നുള്ള വാടകവീട്ടിലാണ് ദളിത് ജാതിക്കാരായ കുട്ടിയുടെ കുടുംബം കഴിഞ്ഞിരുന്നത്. ഇവിടെ നിന്ന് തണുത്ത വെള്ളം ശേഖരിക്കുന്നതിനായി പോയ പെൺകുട്ടി വീട്ടിൽ തിരികെവന്നില്ല. മകളെ കാണായതോടെ തിരക്കി ഇറങ്ങിയ മാതാവിന് ശ്‌മശാനത്തിലെ പുരോഹിതനും കൂട്ടാളികളുമാണ് കുട്ടിയുടെ മൃതദേഹം കാട്ടിക്കൊടുത്തത്. കൂളറില്‍ നിന്ന് വെള്ളം കുടിക്കുന്നതിനിടെ കുട്ടി ഷോക്കടിച്ച് മരിച്ചുവെന്നാണ് പുരോഹിതൻ കുട്ടിയുടെ ബന്ധുക്കളെ അറിയിച്ചത്.
കൂടാതെ പോലീസിനെ വിവരമറിയിച്ചാല്‍ അവര്‍ മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിന് അയക്കുമെന്നും അവയവങ്ങള്‍ മോഷണം പോകുമെന്നും പുരോഹിതന്‍ കുട്ടിയുടെ അമ്മയെ തെറ്റിദ്ധരിപ്പിച്ചു. കുടുംബത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി മൃതദേഹം ഉടന്‍ ദഹിപ്പിക്കുകയും ചെയ്‌തു. എന്നാല്‍, കുട്ടിയുടെ കൈത്തണ്ടയിലും മുട്ടിലും പൊള്ളലേറ്റ പാടുകളും ചുണ്ട് നീല നിറമായി മാറിയതും മാതാപിതാക്കള്‍ ശ്രദ്ധിച്ചിരുന്നു.
ഒടുവില്‍, തങ്ങളുടെ സമ്മതമില്ലാതെ മകളുടെ മൃതദേഹം സംസ്‌കരിച്ച വിവരം അയല്‍ക്കാരോട് പറഞ്ഞതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. ഇതോടെ നാട്ടുകാർ പ്രതിഷേധിക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്‌തു. ശ്‌മശാനത്തില്‍ വച്ച് പുരോഹിതൻ കുട്ടിയെ ബലാൽസംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തിയെന്നാണ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പുരോഹിതൻ രാധേശ്യാമിനെയും ശ്‌മശാനം ജീവനക്കാരായ സാലിം, ലക്ഷ്‌മിനാരായണ്‍, കുല്‍ദീപ് എന്നിവരെയും അറസ്‌റ്റ് ചെയ്‌തു.
Read also: പ്രതിപക്ഷ പ്രതിഷേധത്തിൽ സംയമനം പാലിക്കുക; ഭരണപക്ഷ എംപിമാരോട് മോദി