ഗുവാഹത്തി: ശിവസേന എംഎൽഎമാർ ഗുവാഹത്തിയിലെ ഹോട്ടലിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ടു. ചാർട്ടേഡ് ഫ്‌ളൈറ്റിലാണ് എംഎൽഎമാർ ഗോവയിലേക്ക് പോകുന്നത്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാർ വിശ്വാസവോട്ടെടുപ്പ് തേടുന്ന സാഹചര്യത്തിൽ നാളെ മുംബൈയിലേക്ക് പോകുന്നതിന് മുൻപാണ് എംഎൽഎമാർ ഗോവയിലേക്ക് പുറപ്പെട്ടത്.
വിമത എംഎൽഎ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ പ്രസിദ്ധമായ കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇവർക്കായി ഗോവയിൽ ഒരു ഹോട്ടൽ നേരത്തെ ബുക്ക് ചെയ്‌തിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ വിശ്വാസവോട്ടെടുപ്പിനെ ചോദ്യം ചെയ്‌തുള്ള ഹരജിയിൽ സുപ്രീം കോടതിയുടെ ഉത്തരവിനായി കാത്തിരിക്കുമെന്ന് അവർ പറഞ്ഞിരുന്നു. ഇതുവരെ ഉത്തരവൊന്നും വന്നിട്ടില്ല, എങ്കിലും അവർ ഇപ്പോൾ ഗോവയിലേക്ക് തിരിച്ചിരിക്കുകയാണ്.
ശിവസേന-എൻസിപി-കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിനിടെ ബിജെപി ഭരിക്കുന്ന അസം ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് 40 എംഎൽഎമാർ കഴിഞ്ഞ ഒരാഴ്‌ചയായി കഴിയുന്നത്.
Most Read: ടീസ്‌റ്റ സെതൽവാദ് വിഷയം; യുഎൻ നിലപാടിനെതിരെ ഇന്ത്യ