മുംബൈ: ബിജെപിയും ശിവസേനയും തമ്മില്‍ വീണ്ടും സഖ്യത്തിനായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തയെ പൂര്‍ണമായും തള്ളി ശിവസേന എംപി സഞ്‌ജയ് റാവത്ത്. പാര്‍ട്ടി മുഖപത്രമായ സാമനയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് റാവത്ത് നിലപാട് വ്യക്‌തമാക്കിയത്.
മഹാ വികാസ് അഖാഡിയാണ് മഹാരാഷ്‌ട്രയുടെ രാഷ്‌ട്രീയ ഭാവിയെന്നും സഞ്‌ജയ് റാവത്ത് പറഞ്ഞു. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഖാഡിയാണ് മഹാരാഷ്‌ട്രയുടെ ഭാവിയെന്ന് ഉദ്ധവ് താക്കറെയും മുന്‍പ് വ്യക്‌തമാക്കിയിരുന്നു.
അടുത്തിടെ പുറത്തുവന്ന നഗര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപിക്കും മഹാ വികാസ് അഖാഡിക്കും മുന്നില്‍ മാര്‍ഗരേഖയായി നില്‍ക്കുകയാണെന്ന് റാവത്ത് പറഞ്ഞു. ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ഒരുമിച്ചാല്‍ ബിജെപിക്ക് മഹാരാഷ്‌ട്രയില്‍ വളര്‍ച്ച പ്രാപിക്കാന്‍ കഴിയില്ലെന്നാണ് ഫലം തെളിയിച്ചതെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു.
ബിജെപിയുമായി സഖ്യം ചേര്‍ന്നതിലൂടെയാണ് ശിവസേന രാഷ്‌ട്രീയമായി വളര്‍ന്നതെന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസിന്റെ പ്രസ്‌താവന ഏറെ വിവാദമായിരുന്നു. 2019ലെ മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പ് സമയത്താണ് ശിവസേന ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുന്നത്. മുഖ്യമന്ത്രി സ്‌ഥാനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കമായിരുന്നു സഖ്യം വിടാനുള്ള പ്രധാന കാരണം. തുടർന്ന് ശിവസേന കോണ്‍ഗ്രസുമായും എന്‍സിപിയുമായും സഖ്യം ഉണ്ടാക്കുകയായിരുന്നു.
Most Read: എസ്‌പിയിൽനിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്; മുന്‍മന്ത്രി ശിവ്ചരണ്‍ പ്രജാപതി ബിജെപിയിലേക്ക്