കൊച്ചി: ഡോളർ കടത്തു കേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് കോടതി ജാമ്യം അനുവദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വർണക്കടത്ത് കേസിലും കള്ളപ്പണക്കേസിലും എം ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
ഇപ്പോൾ ഡോളര്‍ കടത്ത് കേസിൽ കൂടി ജാമ്യം കിട്ടിയതോടെ എം ശിവശങ്കറിന് ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങാം. സ്വർണക്കടത്ത് കേസിലെ അതേ ജാമ്യവ്യവസ്‌ഥകൾ ഈ കേസിലും പാലിക്കണമെന്ന് കോടതി പറഞ്ഞു. 2 ലക്ഷം രൂപയും തുല്യ തുകക്കുള്ള രണ്ട് ആൾ ജാമ്യവും വേണം. എല്ലാ തിങ്കളാഴ്‌ചയും അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
ഡോളർ കടത്തുമായി തനിക്ക് യാതൊരു പങ്കുമില്ലെന്നും തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ ആയിട്ടില്ലെന്നും ജാമ്യാപേക്ഷ നൽകി ശിവശങ്കർ വാദിച്ചിരുന്നു. കസ്‌റ്റഡിയിൽ വച്ച് പ്രതികൾ നൽകിയ മൊഴികൾ മാത്രമാണ് തനിക്കെതിരെയുള്ളത് എന്നും ശിവശങ്കർ പറഞ്ഞിരുന്നു.
സ്വർണക്കടത്ത് കേസ്, കള്ളപ്പണക്കേസ്, ഡോളർ കടത്ത് എന്നിങ്ങനെ മൂന്ന് കേസുകളിലാണ് ശിവശങ്കറിനെ കസ്‌റ്റംസും ഇഡിയും അറസ്‌റ്റ് ചെയ്‌തിരുന്നത്.
ഒക്‌ടോബർ 28നാണ് ശിവശങ്കറിനെ ഇഡി അറസ്‌റ്റ് ചെയ്‌തത്. കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ നവംബറിൽ സ്വർണക്കടത്ത് കേസിലും ജനുവരിയിൽ ഡോളർ കടത്ത് കേസിലും കസ്‌റ്റംസ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.
സ്വർണക്കടത്ത് കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ നേരത്തെ ശിവശങ്കറിന് ജാമ്യം അനുവദിച്ചിരുന്നു. ശിവശങ്കർ കള്ളപ്പണം സമ്പാദിച്ചതായി കണ്ടെത്താൻ പ്രോസിക്യൂഷന് കണ്ടെത്താൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ആ കേസിലും ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നൽകി. എന്നാൽ ഡോളർ കടത്ത് കേസിൽ ഉൾപ്പെട്ടതിനാൽ ശിവശങ്കറിന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല.
ഡോളർ കടത്തുമായി ബന്ധപ്പെട്ട് കസ്‌റ്റംസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ റിമാൻഡിൽ കഴിയുകയായിരുന്നു ശിവശങ്കർ. ഈ മാസം 9 വരെയാണ് റിമാൻഡ് കാലാവധി.
Also Read: ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നൽകിയാൽ ഒരു ലക്ഷം; പ്രഖ്യാപനവുമായി ഡെൽഹി പോലീസ്