തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവച്ചു. ഈ മാസം 28നാണ് വിധി പറയുക. അതുവരെ ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു. കസ്‌റ്റംസ്, എൻഫോഴ്‌സ്‌മെന്റ് കേസുകളിലാണ് ശിവശങ്കർ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരിക്കുന്നത്. ഇരു കേസുകളിലും ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യുന്നത് സിംഗിൾ ബെഞ്ച് തടഞ്ഞിരുന്നു.
അറസ്‌റ്റ് ഒഴിവാക്കാനായി ശിവശങ്കർ കളിച്ച നാടകമായിരുന്നു ആശുപത്രി വാസമെന്നാണ് കസ്‌റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്. അറസ്‌റ്റിനെ ഭയന്നാണ് ശിവശങ്കർ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതെന്നും കസ്‌റ്റംസ് പറയുന്നു. അതേസമയം താൻ രാഷ്‍ട്രീയ കളികളുടെ ഇരയാണെന്നും അന്വേഷണത്തിന്റെ പേരിൽ മാനസികമായി പീഡിപ്പിക്കുകയാണെന്നും ശിവശങ്കർ കോടതിയെ അറിയിച്ചു. എങ്ങനെ എങ്കിലും അകത്തിടണമെന്നാണ് അന്വേഷണ ഏജൻസികളുടെ ആവശ്യം. സമൂഹത്തിൽ തന്നെ ഒറ്റപ്പെടുത്തിയെന്നും ശിവശങ്കർ പറയുന്നു.
Also Read: കെഎം ഷാജിയുടെ വീട് പൊളിച്ചു മാറ്റാൻ കോർപ്പറേഷന്റെ നോട്ടീസ്
അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കുന്നുണ്ട്. തുടർച്ചയായ ചോദ്യം ചെയ്യൽ ആരോഗ്യത്തെ ബാധിച്ചെന്നും എം ശിവശങ്കർ കോടതിയിൽ പറഞ്ഞു. അന്വേഷണ സംഘം തരുന്ന നോട്ടിസിൽ കേസ് നമ്പർ പോലും ഇല്ലെന്നും ശിവശങ്കർ വാദിച്ചു.