കോഴിക്കോട്: കെഎം ഷാജി എംഎൽഎയുടെ വീട് പൊളിച്ചുമാറ്റാൻ നോട്ടീസ്. കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ചതിന് കോഴിക്കോട് കോർപ്പറേഷനാണ് നോട്ടീസ് നൽകിയത്. പ്ളാനിലെ അനുമതിയേക്കാൾ വിസ്‌തീർണം കൂട്ടിയാണ് വീട് നിർമ്മിച്ചതെന്ന് കോർപ്പറേഷൻ ഉദ്യോഗസ്‌ഥർ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് നോട്ടീസ് നൽകിയത്.
ഇന്നലെയായിരുന്നു എന്‍ഫോഴ്‌സ്‌മെന്റിന്റെ നിർദ്ദേശപ്രകാരം ഷാജിയുടെ വീട് ഉദ്യോഗസ്‌ഥർ അളന്നത്. 3200 ചതുരശ്രയടിക്കാണ് കോർപ്പറേഷനിൽനിന്ന് അനുമതി എടുത്തത്. പക്ഷേ, വീടിന് 5500 ചതുരശ്രയടിയിലധികം വിസ്‌തീർണമുണ്ടെന്നാണ് അളവെടുപ്പിൽ വ്യക്‌തമായത്.
2016-ൽ പൂർത്തിയാക്കിയ പ്ളാൻ നൽകിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിർമ്മാണം ക്രമവൽക്കരിക്കാൻ കോർപ്പറേഷൻ നൽകിയ നോട്ടീസിന് മറുപടി നൽകാത്തതിനാൽ വീടിന് നമ്പർ ലഭിച്ചിട്ടില്ല. മൂന്നാംനിലയിലാണ് അധികനിർമ്മാണം നടത്തിയതെന്ന് കോർപ്പറേഷൻ അധികൃതർ പറഞ്ഞു.
Related News: കെ.എം ഷാജിയുടെ കോഴിക്കോട്ടെ വീട് കോര്‍പ്പറേഷന്‍ ഉദ്യോഗസ്‌ഥര്‍ പരിശോധിച്ചു
കെഎം ഷാജിയുടെ വീടിന് എത്ര വിലമതിക്കും എന്നകാര്യത്തിൽ റിപ്പോർട്ട് നൽകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് (ഇഡി) ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ രമേശ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മാലൂർകുന്നിനു സമീപമുള്ള വീട് അളന്നത്. ഈമാസം 27ന് റിപ്പോർട്ട് സമർപ്പിക്കും. അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് വീടിന്റെ മതിപ്പുവില, വിസ്‌തീർണം, പൂർത്തിയാക്കിയ പ്ളാൻ എന്നിവ ഉൾപ്പെടുത്തി റിപ്പോർട്ട് നൽകാൻ ഇഡി ആവശ്യപ്പെട്ടത്.
2014ൽ അഴീക്കോട് സ്‌കൂളിൽ പ്ളസ് ടു ബാച്ച് അനുവദിക്കുന്നതിന് കെഎം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ ഇഡി അന്വേഷണം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. കേസിൽ ഷാജിയെ അടുത്ത മാസം 10ന് ഇഡി ചോദ്യം ചെയ്യും.
Malabar News: ടാറ്റാ ആശുപത്രി പ്രവര്‍ത്തന ക്ഷമമാക്കണം; മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ച് എം.പി.
ഈ കേസിൽ ഇന്നലെ മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. അഞ്ച് മണിക്കൂറിലധികമാണ് മജീദിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. എൻഫോഴ്‌സ്‌മെന്റിനോട് കാര്യങ്ങൾ വിശദമായി പറഞ്ഞിട്ടുണ്ടെന്ന് കെപിഎ മജീദ് പിന്നീട് പ്രതികരിച്ചിരുന്നു. എന്നാൽ താൻ പണം വാങ്ങിയിട്ടില്ലെന്നും രാഷ്‌ട്രീയ ലക്ഷ്യം വെച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്നുമായിരുന്നു കെഎം ഷാജിയുടെ പ്രതികരണം.