തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് നിന്നും മൽസരിക്കാൻ തയ്യാറാണെന്ന നിലപാട് വ്യക്‌തമാക്കി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കഴക്കൂട്ടത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയുള്ള മൽസരം ശബരിമല വിശ്വാസികൾക്ക് വേണ്ടിയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. തൃശൂരിൽ വച്ചാണ് ശോഭ ഇക്കാര്യം മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കിയത്.
ശബരിമല യുവതീപ്രവേശന വിഷയത്തിൽ ഭക്‌തർക്ക് എതിരെ നിലപാട് സ്വീകരിച്ച നേതാവാണ് കടകംപള്ളി സുരേന്ദ്രനെന്നും, ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഏറ്റവും കൂടുതൽ ചർച്ചയാകുന്ന മണ്ഡലം കൂടിയാണ് കഴക്കൂട്ടമെന്നും ശോഭാ സുരേന്ദ്രൻ വ്യക്‌തമാക്കി. അതിനാൽ തന്നെ ദേവസ്വം മന്ത്രിക്കെതിരായ ഈ മൽസരം മുഴുവൻ ശബരിമല വിശ്വാസികൾക്ക് വേണ്ടിയുള്ള പോരാട്ടം കൂടിയാണെന്നും ശോഭ പറഞ്ഞു.
ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായി ഇടഞ്ഞു നിൽക്കുന്ന ശോഭക്ക് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ മൂലം മൽസരിക്കാനായേക്കും എന്നാണ് സൂചന. സംസ്‌ഥാന നേതൃത്വത്തിന്റെ കടുത്ത എതിർപ്പിനെ തുടർന്നാണ് ശോഭാ സുരേന്ദ്രന്റെ പേര് കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ രണ്ടാംഘട്ടത്തിലെ സ്‌ഥാനാർഥി പട്ടികയിൽ താൻ ഉണ്ടോയെന്ന കാര്യത്തിൽ വ്യക്‌തതയില്ലെന്നും, എന്നാൽ പ്രവർത്തന രംഗത്ത് സജീവമായിരിക്കുമെന്നും ശോഭാ സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി.
Read also : സോഷ്യൽ മീഡിയ വിടുന്നു; ബോളിവുഡ് താരം ആമിര്‍ ഖാന്‍